പ്രചാരണങ്ങൾ നടത്തണമെന്ന് 3 പ്രാവശ്യം വി.ഡി. സതീശൻ ആവശ്യപ്പെട്ടെന്ന് ശശി തരൂർ
Mail This Article
അങ്കമാലി ∙ കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങൾ നടത്തണമെന്ന് ഒരിക്കലല്ല, 3 പ്രാവശ്യമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതെന്ന് ശശി തരൂർ എംപി പറഞ്ഞു. പ്രചാരണ പര്യടനങ്ങൾ നന്നായി മുന്നോട്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു. അങ്കമാലി മോണിങ് സ്റ്റാർ ഹോം സയൻസ് കോളജിലെ 55ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസം ഇന്ത്യയിൽ അവസരങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനും ‘ലെറ്റ്സ് ഫ്ലൈ എ ഡ്രൈവ് ടു എക്സൽ’ സ്ത്രീ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്യാനും എത്തിയതായിരുന്നു അദ്ദേഹം.
നിങ്ങൾ ആവശ്യപ്പെട്ടപോലെ രാഷ്ട്രീയക്കാർ പ്രവർത്തിച്ചു തുടങ്ങിയാൽ നമ്മുടെ രാഷ്ട്രീയത്തിൽ മാറ്റം വരുമെന്ന് ശശി തരൂർ എംപി പറഞ്ഞു. ജാതി, മതം, ഭാഷ ഇവയുടെയൊക്കെ അടിസ്ഥാനത്തിൽ വോട്ട് ആവശ്യപ്പെടുന്നവരാണ് രാജ്യത്തിന്റെ പലഭാഗത്തുമുള്ള രാഷ്ട്രീയക്കാരിൽ പലരും. എന്തു ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് സംസാരിക്കുന്ന രാഷ്ട്രീയക്കാർ കുറവാണ്. എംപി ഫണ്ട് എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും എങ്ങനെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി 2009–2010ൽ വോട്ടർമാർക്ക് റിപ്പോർട്ട് നൽകിയ ആദ്യ എംപിയാണ് താനെന്ന കാര്യത്തിൽ അഭിമാനമുണ്ട്. പിന്നാലെ ഏതാനും എംപിമാരും ഇത്തരത്തിൽ ജനങ്ങൾക്ക് റിപ്പോർട്ട് നൽകി
ഉന്നതവിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെ സംബന്ധിച്ച വിദ്യാർഥിനികളുടെ ചോദ്യങ്ങൾക്ക് ശശി തരൂർ മറുപടി നൽകി.മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.എ.വി.റോസിലി അധ്യക്ഷത വഹിച്ചു. കോളജ് ഇംഗ്ലിഷ്് വിഭാഗം മേധാവി സോഫിയ ജെയിംസ്, ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ജിൻസി പി.കുര്യാക്കോസ്, എൽജെഡി ജില്ലാ പ്രസിഡന്റ് ജെയ്‌സൻ പാനികുളങ്ങര എന്നിവർ പ്രസംഗിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ ശശി തരൂരിനെ കോളജിൽ സന്ദർശിച്ചു.