കൊച്ചി നഗരമധ്യത്തിൽ യുവതിയെ വെട്ടിയ പ്രതി സംസ്ഥാനം വിട്ടെന്ന് പൊലീസ്
Mail This Article
കൊച്ചി∙ നഗരമധ്യത്തിൽ പട്ടാപ്പകൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കേരളം വിട്ടെന്നു പൊലീസ്. പ്രതി ഫാറൂഖിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. യുവതിയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം ടാക്സിയിൽ കൊച്ചി വിട്ട പ്രതി കാഞ്ഞങ്ങാട് വരെ എത്തിയെന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്.
കാസർകോട് അതിർത്തിയിലൂടെ കർണാടകയിലേക്കു കടക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നു പൊലീസ് പറഞ്ഞു. കൃത്യം നടത്തി സ്ഥലം വിടും മുൻപു തന്നെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷം ഫോൺ ഓൺ ചെയ്തിട്ടില്ല. ഇതിനാൽ ഫോൺ ലൊക്കേഷൻ മുഖേന പ്രതിയിലേക്ക് എത്താൻ പൊലീസിന് ആകുന്നില്ല. തിരുമ്മു കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നയാളാണു പ്രതി. കഴിഞ്ഞ ദിവസം കലൂർ ആസാദ് റോഡിൽ ബംഗാൾ സ്വദേശിനിയായ സന്ധ്യയ്ക്കാണു (25) വെട്ടേറ്റത്.
ഇടതു കയ്യിലും പുറത്തും ആഴത്തിൽ മുറിവേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഫാറൂഖുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് അക്രമത്തിനു കാരണമെന്നാണു സന്ധ്യ പൊലീസിനു നൽകിയ മൊഴി.