‘തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാൻ’ ശ്രമിച്ചു യുവാവ്; അഗ്നിരക്ഷാ സേനയെത്തിയപ്പോൾ ആരുമില്ല!
Mail This Article
കൂത്താട്ടുകുളം∙ കിണറ്റിൽ വീണു എന്ന അഭ്യൂഹത്തെത്തുടർന്ന് അഗ്നിരക്ഷാ സേന തിരയുന്നതിനിടെ കാണാതായയാൾ തിരിച്ചെത്തി. വാളിയപ്പാടത്തിനു സമീപത്തെ കോളനിയിലാണ് സംഭവം. കൂടെ താമസിക്കുന്ന സുഹൃത്തിനെ കാണാനില്ല എന്നും കിണറ്റിൽ പോയതായി സംശയം ഉണ്ടെന്നും ആയിരുന്നു കൂത്താട്ടുകുളം അഗ്നിരക്ഷാ കേന്ദ്രത്തിലേക്ക് സന്ദേശമെത്തിയത്.
അഗ്നിരക്ഷാ സേന എത്തിയപ്പോൾ ഇയാൾ തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം സുഹൃത്ത് കയറിൽ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റിൽ ഉണ്ടെന്ന് അഗ്നിരക്ഷാ സേനയും ഉറപ്പിച്ചു. എന്നാൽ പരിശോധന തുടങ്ങി അൽപ സമയത്തിനകം കാണാതായയാൾ കടയിൽ നിന്നു ചായപ്പൊടി വാങ്ങി തിരിച്ചെത്തി.
മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തെറ്റായ സന്ദേശം നൽകിയതെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. എങ്കിലും കിണറ്റിലിറങ്ങി മറ്റാരും അപകടത്തിൽ പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്.