പറഞ്ഞത് അച്ചട്ടായി, വീണ്ടും വീണു; ഇക്കുറി നറുക്ക് മിനിലോറിക്ക്
Mail This Article
വടക്കേക്കര ∙ ദേശീയപാത 66ൽ അണ്ടിപ്പിള്ളിക്കാവിനു സമീപത്തെ സ്ലാബ് ഇല്ലാത്ത കാനയിലേക്കു മിനിലോറി വീണു. ബുധനാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു വന്ന ലോറി അരികു ചേർത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണു നിന്നത്. ഒരു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.
സ്ലാബ് ഇല്ലാത്തതിനാൽ പല തവണ ഈ കാനയിൽ വാഹനങ്ങൾ വീണിട്ടുണ്ട്. ഇവിടത്തെ അപകടഭീഷണി സംബന്ധിച്ചു മലയാള മനോരമ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാനയ്ക്കു മുകളിൽ സ്ലാബ് ഇടണമെന്ന ആവശ്യം വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല.
കാനയിലേക്ക് വാഹനങ്ങൾ വീഴുമ്പോഴെല്ലാം സമീപത്തെ വീട്ടുകാരുടെ മതിൽ പൊളിയും. കഴിഞ്ഞ തവണ അപകടമുണ്ടായപ്പോൾ കരിങ്കല്ലു കൊണ്ടു കൂടുതൽ ബലവത്തായാണു മതിൽ കെട്ടിയത്. ഇത്തവണത്തെ അപകടത്തിൽ ഈ മതിലിന്റെ മുകൾ ഭാഗം മാത്രം തകർന്നിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് അരികു ചേർന്നു നടക്കാൻ പോലും ഇടമില്ല. ഈ ഭാഗത്തു റോഡിന് വളവുള്ളത് അപകടസാധ്യത ഇരട്ടിയാക്കുന്നു.