കോർപറേഷൻ നികുതി പിരിവ് 30% കൂട്ടും
Mail This Article
കൊച്ചി ∙ കോർപറേഷൻ വരുമാന വർധനയ്ക്കു നികുതി പിരിവ് 30 % കൂട്ടും. യൂസർഫീ വരുമാനം നിലവിലെ 70 ലക്ഷം രൂപയിൽ നിന്നു 2 കോടിയായി കൂട്ടാനും തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയതായി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ കൗൺസിൽ യോഗത്തിൽ പറഞ്ഞു.
അടുത്ത വർഷം ആദ്യംതന്നെ മാറ്റങ്ങൾ ഉണ്ടാകും. 500 രൂപയ്ക്കു മുകളിലുള്ള തുക ഓൺലൈനായി മാത്രമാകും സ്വീകരിക്കുക. ഇതു കോർപറേഷൻ ഓഫിസിലും സോണൽ ഓഫിസുകളിലും അടയ്ക്കാം. നികുതിപിരിവ് പൂർണമായി ഓൺലൈനിലേക്കു മാറുന്നതോടെ ബിൽ കലക്ടർമാർ സ്‌ക്രൂട്ടണിങ് ഏജന്റുമാരാകും.
നികുതിപിരിവ് 80 % ഓൺലൈനാക്കിയതായും കോർപറേഷന്റെ ധനസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കുമെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു. കോർപറേഷൻ പരിധിയിലെ കെട്ടിടങ്ങളിൽ 1.7 ലക്ഷവും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. ഇത്തരം കെട്ടിടങ്ങളിൽ നിന്നുള്ള നികുതി പിരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇ –ഗവേണൻസിന് ആവശ്യമായ ഫണ്ട് സിഎസ്എംഎൽ ലഭ്യമാക്കുമെന്നും മേയർ പറഞ്ഞു.
ഓട വൃത്തിയാക്കാൻ ചെന്നൈ മാതൃക
നഗരത്തിലെ ഓടകൾ വൃത്തിയാക്കാൻ ചെന്നൈ നഗരത്തിൽ നടപ്പാക്കിയ രീതി കൊച്ചിയിൽ അവതരിപ്പിച്ചേക്കും. ചെന്നൈയിലുണ്ടായ കനത്ത വെള്ളക്കെട്ടിനെത്തുടർന്നു വർഷത്തിൽ ഒരു തവണ കാനകളും തോടുകളും വൃത്തിയാക്കുന്നതിനു പകരം യന്ത്രസഹായത്താൽ ഇടയ്ക്കിടെ ചെളിയും മാലിന്യവും നീക്കുന്ന രീതിയെക്കുറിച്ച് ചെന്നൈ കോർപറേഷനിലെ ഒരു സംഘം ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു.
ഇതിനെക്കുറിച്ചു പഠിക്കാൻ കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥ സംഘം ചെന്നൈ സന്ദർശിച്ചിരുന്നു. ഇതിനുള്ള യന്ത്രത്തിന് 7 കോടിയോളമാണു വില. യന്ത്രം വാങ്ങുന്നതു സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചതോടെ ഇതു സംബന്ധിച്ച വിശദ ചർച്ചയ്ക്കു തീരുമാനിച്ചു.
നഷ്ടപരിഹാര വർധനയിലെ താമസം പദ്ധതികൾ മുടക്കുന്നു
കോർപറേഷനു വേണ്ടി ബ്രഹ്മപുരത്ത് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക കൂട്ടുന്നതിലെ കാലതാമസംമൂലം കൊച്ചിയിലെ പല വികസന പദ്ധതികളും മുടങ്ങുന്നതായി കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറയും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിലും ആരോപിച്ചു.