പെരിയാർവാലി കനാലിൽ ഷട്ടർ തകരാർ; അറ്റകുറ്റപ്പണിയിൽ കെടുകാര്യസ്ഥതയെന്ന്
Mail This Article
കോതമംഗലം∙ പെരിയാർവാലി കനാലുകളിൽ അടുത്ത ആഴ്ച വെള്ളം തുറന്നുവിടാനിരിക്കെ പിണ്ടിമന അടിയോടി ബൈഫർക്കേഷൻ പോയിന്റിൽ ഷട്ടർ തകരാർ കണ്ടെത്തി. ഇത് അറ്റകുറ്റപ്പണികളിലെ കെടുകാര്യസ്ഥതയാണെന്ന് ആക്ഷേപമുയർന്നു. ഭൂതത്താൻകെട്ട് ബാരേജിൽ സംഭരിക്കുന്ന വെള്ളം മെയിൻ കനാലിൽനിന്ന് അടിയോടിയിലെ ബൈഫർക്കേഷൻ പോയിൻറ് വഴിയാണ് ഹൈലെവൽ, ലോലെവൽ കനാലുകളിലേക്കു തിരിക്കുന്നതും ജലവിതാനം നിയന്ത്രിക്കുന്നതും.
മഴക്കാലം തുടങ്ങിയതോടെ അറ്റകുറ്റപ്പണികൾക്കായി പെരിയാർവാലി കനാലിൽ ജലസേചനം നിർത്തിയിരുന്നു. ജലസേചനം പുനരാരംഭിക്കുന്നതിനു മുന്നോടിയായി നവംബറിൽ ഭൂതത്താൻകെട്ട് ബാരേജിൽ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിച്ച ശേഷമാണു ബൈഫർക്കേഷൻ പോയിന്റിലെ ഷട്ടറുകൾ തകരാറിലാണെന്ന് അധികൃതർ കണ്ടെത്തുന്നത്.
തകരാർ പരിഹരിക്കാൻ കാലതാമസം നേരിട്ടാൽ ജില്ലയുടെ വിവിധ മേഖലകളിലേക്കു ജലവിതരണം വൈകും. ബൈഫർക്കേഷൻ പോയിന്റിനു മുകളിൽ അടുത്തിടെ നിർമിച്ച മേൽക്കൂരയും ഇരുമ്പു വേലികളും പൊളിച്ചുനീക്കിയാണു ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത്.
മേൽക്കൂര നിർമാണത്തിനു മുൻപു വേണ്ടത്ര പരിശോധനകൾ നടത്താത്തതും ആസൂത്രണമില്ലായ്മയുമാണ് മേൽക്കൂര പൊളിക്കാൻ ഇടയാക്കിയെതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഫണ്ടില്ലാത്തതിനാൽ കനാൽബണ്ട് റോഡുകൾ തകർന്നു കിടക്കുമ്പോഴാണ് ലക്ഷങ്ങളുടെ നിർമാണങ്ങൾ പൊളിച്ചുനീക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ഉദ്യോഗസ്ഥർ നടപ്പാക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി.