14 വേദികളിലായിഏപ്രിൽ 10 വരെ ബിനാലെ, ഇന്നു തുടക്കം; 34 കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ

Mail This Article
കൊച്ചി∙കൊച്ചി–മുസിരിസ് ബിനാലെയ്ക്ക് ഇന്നു തുടക്കം. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 6നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.‘നമ്മുടെ സിരകളിൽ ഒഴുകുന്നതു മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി 2023 ഏപ്രിൽ 10 വരെയാണു ബിനാലെ. നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.
ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷിക വേളയാണിത്. കൊച്ചിയുടേതു മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ ടൂറിസം വികസനത്തിന് ഉണർവേകുന്നതാകും ബിനാലെയെന്നാണു പ്രതീക്ഷ. ശക്തമായ മഴ പെയ്യുന്നതു ബിനാലെയിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വൈകിച്ചേക്കാമെന്ന സൂചനയുണ്ടെങ്കിലും സംഘാടകർ ഇന്നലെ വൈകും വരെയും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടില്ല.
ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമേ എറണാകുളം ദർബാർഹാൾ ആർട് ഗാലറിയിലും ബിനാലെ കലാപ്രദർശനമുണ്ടാകും. കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ മാത്രം അവതരിപ്പിക്കുന്നതാണു ദർബാർ ഹാളിലെ പ്രദർശനം. ഇതു ക്യുറേറ്റ് ചെയ്യുന്നതു ജിജി സ്കറിയ, പി.എസ്.ജലജ, രാധ ഗോമതി എന്നീ മലയാളികളാണ്. 34 കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ ഇവിടെയുണ്ടാകും.
വേറിട്ട സാന്നിധ്യമായി ആൻ സമത്ത്

കൊച്ചി∙ ഇത്തവണത്തെ ബിനാലെയിലെ വേറിട്ട സാന്നിധ്യമാകും മലേഷ്യയിൽനിന്നുള്ള ആർട്ടിസ്റ്റായ ആൻ സമത്ത്. അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റായ ആൻ മലേഷ്യയുടെ പൈതൃക–പുരാതന ചരിത്രങ്ങളെ അടിസ്ഥാനമാക്കിയാണു തന്റെ കലാസൃഷ്ടികളൊരുക്കുന്നത്. ഏറെക്കാലമായി യുഎസിലാണ് ആനിന്റെ താമസം.