ADVERTISEMENT

ഇരുമ്പനം∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ടെർമിനലിനു സമീപം എഥനോൾ കയറ്റി വന്ന ടാങ്കർ ലോറി ചെരിഞ്ഞു. ഇന്നലെ രാവിലെ 9.30ന് ഐഒസിയിലേക്ക് 40,000 ലീറ്റർ എഥനോളുമായി എത്തിയ ടാങ്കർ ലോറിയാണ് പാർക്കിങ്ങിനിടെ ചരിഞ്ഞത്. തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചു. രാവിലെ 10 മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് 12.15 വരെ നീണ്ടു.

ക്രെയിൻ ഉപയോഗിച്ചു ടാങ്കർ ലോറി ഉയർത്തിയെങ്കിലും പിന്നീട് ക്രെയിനും ടാങ്കറുമായി ബന്ധിപ്പിച്ച കൊളുത്ത് ഉൗരിയെടുക്കാൻ ഏറെ പണിപ്പെട്ടു. ഇതോടെ മണിക്കൂറുകളോളം ഇൗ റോഡിൽ ഗതാഗതം മുടങ്ങി. എഥനോൾ ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നത് കാണാൻ നാട്ടുകാരും യാത്രക്കാരും ചേർന്നതോടെ വൻ തിരക്കായി. കാണികളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു.

എന്തുകൊണ്ട് എഥനോൾ ?

കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പമ്പുകളിൽ 10 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ വിതരണം ചെയ്യുന്നത്. മലിനീകരണം കുറയ്ക്കുമെന്നതാണ് എഥനോൾ ചേർന്നതു കൊണ്ടുള്ള പ്രധാന നേട്ടം. ബയോ ഇന്ധനമായ എഥനോൾ പഞ്ചസാര വ്യവസായത്തിന്റെ ഉപോൽപന്നമാണ്. വെള്ളത്തിൽ ലയിക്കുന്നതും പ്രകൃതിക്കു കാര്യമായ ദോഷം ഉണ്ടാക്കാത്തതുമാണ്.

സീപോർട്ട് എയർപോർട്ട് റോഡ് നാലുവരിപാതയാക്കണം: ട്രുറ

ഇരുമ്പനം ജംക്‌ഷൻ മുതൽ ഇൻഫോ പാർക്കിന്റെ കവാടം വരെ സീപോർട്ട് എയർപോർട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന് ട്രുറ തിരുവാങ്കുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാത വികസനത്തിന് ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കേണ്ടതില്ല. ഇരുപതു വർഷമായി ഈ ഭാഗത്ത് റോഡിന്റെ വികസനം നടന്നിട്ടില്ല. ഗതാഗതക്കുരുക്കു കാരണം ജനം പൊറുതി മുട്ടുന്നു. ഈ ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇൗ മാസം ട്രുറ പ്രക്ഷോഭ പരിപാടികൾക്കു തുടക്കം കുറിക്കും. ഇരുമ്പനം മേഖലയിലെ അനധികൃത പാർക്കിങ്ങിനെതിരെയും നടപടി സ്വീകരിക്കണം. 

യോഗത്തിൽ ട്രുറ ചെയർമാൻ വി.പി. പ്രസാദ്, കൺവീനർ വി.സി. ജയേന്ദ്രൻ , മേഖലാ പ്രസിഡന്റ് പി.എം.വിജയൻ, സെക്രട്ടറി എം.എസ്.നായർ, പത്മിനി വേണുഗോപാൽ, ശോഭ ശ്രീജിത്, സെലിൻ ജോൺസ്, എസ്.കെ. ജോയി, എസ്. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com