വരാപ്പുഴ∙ ദേശീയപാത 66ൽ അപകട മേഖലയായ വരാപ്പുഴ മുതൽ ചേരാനല്ലൂർ വരെ ഭാഗങ്ങളിൽ സുരക്ഷ ഒരുക്കാൻ അധികൃതർ നടപടി ആരംഭിച്ചു. വിവിധ അപകടങ്ങളിലായി ഇൗ ഭാഗത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ 9 ജീവനുകൾ നഷ്ടമായതിനെ തുടർന്നു നടത്തിയ ജനകീയ യോഗത്തിലെ തീരുമാനപ്രകാരമാണ് സുരക്ഷ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ വരാപ്പുഴ ഷാപ്പുപടി മുതൽ എസ്എൻഡിപി കവല വരെയുള്ള ഭാഗങ്ങളിൽ മീഡിയൻ സ്ഥാപിച്ചു ലെയിൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുന്നതിനാണ് നീക്കം. ഇതിന്റെ ഭാഗമായി റോഡിന്റെ മധ്യഭാഗത്ത് മീഡിയനുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്രയും ഭാഗത്താണ് പ്രധാനമായും വാഹനങ്ങൾ ഓവർടേക്ക് നടത്തുന്നത്.
മീഡിയനുകൾ സ്ഥാപിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗവും ഓവർടേക്കിങ്ങും ഇല്ലാതാകുമെന്നു കണക്കാക്കുന്നു.രണ്ടാംഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം സഹിതം വാഹന ഉടമയ്ക്കു നൽകി പിഴ ഇൗടാക്കാനുള്ള നിരീക്ഷണ ക്യാമറ സംവിധാനവും ആരംഭിക്കാനുള്ള നീക്കമുണ്ട്.
സ്ഥിരമായി നിരീക്ഷണം നടത്തുന്നതിനുള്ള പ്രത്യേക അനുമതിക്കായി പഞ്ചായത്തും പൊലീസും മോട്ടർ വാഹന വകുപ്പിനും ഹൈവേ പൊലീസിനും കത്ത് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ട്രാഫിക് വാർഡൻമാരുടെ നിയമനം, ജനകീയ സ്ക്വാഡിന്റെ പ്രവർത്തനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉടൻ ഏർപ്പെടുത്തും.
വരാപ്പുഴ പൊലീസ്, ദേശീയപാത അധികൃതർ, പഞ്ചായത്ത്, മോട്ടർ വാഹന വകുപ്പ് , ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയാണ് പരിഷ്കാരങ്ങൾ നടത്തുന്നത്.