ഇസ്രയേലിൽ നിന്നെത്തി; ഇന്നും മായാതെ മലയാളം
Mail This Article
പറവൂർ ∙ ജൂതപ്പള്ളികൾ സന്ദർശിച്ചു ഓർമകൾ പുതുക്കി ഇസ്രയേൽ സംഘം. ഇസ്രയേലിൽ നിന്നുള്ള 35 ജൂതന്മാർ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ, ചേന്ദമംഗലം, മാള ജൂതപ്പള്ളികൾ സന്ദർശിച്ചു. 1950കളിൽ ഇസ്രയേലിലേക്കു മടങ്ങിയ ജൂതന്മാരുടെ പിൻതലമുറക്കാരാണ് ഇവർ.
പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിലെ താമസക്കാരായിരുന്നു ഇവരുടെ പൂർവികർ. തങ്ങളുടെ ബാല്യ, ശൈശവ കാലങ്ങളിൽ ഇവിടെ നിന്ന് ഇസ്രയേലിലേക്കു മടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
പിന്നീട്, ആദ്യമായാണ് ഇവർ പറവൂർ, ചേന്ദമംഗലം, മാള പ്രദേശത്തു തിരികെയെത്തിയത്. സംഘത്തിലെ ഭൂരിഭാഗം പേർക്കും മലയാളം സംസാരിക്കാൻ അറിയാം. ഇസ്രയേലിൽ തങ്ങളുടെ വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നുണ്ടെന്നു മോസ്സേ റെഗെവ് പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി.നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ്.ഭദ്രൻ എന്നിവർ സംഘത്തെ സ്വീകരിച്ചു.