ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തി റാംനാഥ് കോവിന്ദ്
Mail This Article
ചോറ്റാനിക്കര ∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. വൈകിട്ട് 5.45നു ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം 6 മണിയോടെ മേൽക്കാവിലും തുടർന്നു കീഴ്ക്കാവിലും ദർശനം നടത്തി. ഭാര്യ സവിത കോവിന്ദും മകൾ സ്വാതിയും ഒപ്പമുണ്ടായിരുന്നു.
മേൽക്കാവിൽ ദീപാരാധനയ്ക്കു ശേഷം ശ്രീലകത്ത് നെയ്ക്കുടവും കേശാദിപാദം, താമരമാല, തുളസിമാല എന്നിവയും സമർപ്പിച്ചു. ക്ഷേത്രത്തിനു മുന്നിൽ എള്ള് കൊണ്ടും നെല്ല് കൊണ്ടും പറ നിറച്ചു. ശേഷം കീഴ്ക്കാവിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നു ദേവസ്വം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ഏഴോടെ ക്ഷേത്രത്തിൽ നിന്നിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിനു മുന്നിൽ കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷമാണു മടങ്ങിയത്.ക്ഷേത്രത്തിലെത്തിയ മുൻ രാഷ്ട്രപതിയെയും കുടുംബത്തെയും കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, ചീഫ് വിജിലൻസ് ഓഫിസർ ജയരാജ്, ചോറ്റാനിക്കര ദേവസ്വം അസി. കമ്മിഷണർ പി.കെ. അംബിക, മാനേജർ കെ.എൻ. ദീപേഷ്, ഇ.കെ. അജയകുമാർ എന്നിവർ ചേർന്നു സ്വീകരിച്ചു. സുരക്ഷയെ തുടർന്നു വൈകിട്ട് 4.30 മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.