കോതമംഗലം∙ താലൂക്കിലെ റവന്യു ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവർത്തകന്റെ വിവാഹത്തിനു പോയതിനാൽ ഇന്നലെ താലൂക്ക് ഓഫിസിന്റെയും വില്ലേജ് ഓഫിസുകളുടെയും പ്രവർത്തനം താളംതെറ്റിയതായി പരാതി. ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തിയ പലർക്കും ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം. താലൂക്ക് ഓഫിസിലെ ക്ലാർക്കിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തഹസിൽദാർ ഉൾപ്പെടെ സഹപ്രവർത്തകർ തിരുവനന്തപുരത്തേയ്ക്കു പോവുകയായിരുന്നു.
എൽഎ തഹസിൽദാർക്കു ചുമതല കൈമാറിയാണു തഹസിൽദാർ പോയത്. 71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫിസിൽ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫിസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതിൽ 30 പേർ ഹാജരുണ്ടായി. എന്നാൽ, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥർ അവധിയെടുത്തതെന്നാണു തഹസിൽദാർ റേച്ചൽ കെ.വർഗീസിന്റെ വിശദീകരണം.
താലൂക്ക്, വില്ലേജ് ഓഫിസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥർ മാത്രമാണ് വിവാഹത്തിനു പോകാൻ അവധിയെടുത്തത്. ഓഫിസുകളിൽ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥർ വർക്ക് അറേഞ്ച്മെന്റിൽ വിവിധയിടങ്ങളിൽ ജോലിയിലുണ്ട്. സേവനങ്ങൾക്കു തടസ്സമുണ്ടാകാതെ ഓഫിസുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും തഹസിൽദാർ പറഞ്ഞു.