കൊച്ചി ∙ ഇന്ധന സർചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫിസിലേക്കു നടത്തിയ പ്രകടനത്തിൽ പൊലീസുമായി സംഘർഷം. 6 പ്രവർത്തകർക്കു പരുക്കേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലാണു പ്രവർത്തകർ ഡിസിസി ഓഫിസിൽ നിന്നു ടയറുകളും കുപ്പി വെള്ളവുമായി താലൂക്ക് ഓഫിസിലേക്കു പ്രകടനം നടത്തിയത്. പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരിൽ ചിലരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നേതാക്കളെ വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതു പ്രവർത്തകർ തടഞ്ഞതോടെ വീണ്ടും സംഘർഷമായി. മുതിർന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടു രംഗം ശാന്തമാക്കി. ജലപീരങ്കി പ്രയോഗത്തിലും പൊലീസ് ബലപ്രയോഗത്തിലും പരുക്കേറ്റ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ദേശീയ കോഓർഡിനേറ്റർ ദീപക് ജോയ്, ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ്, സോണി പനന്താനം, അർജുൻ മദനൻ, ഫിജോ മാളവന എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗത്തിൽ ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു.