8 കോടി 64 ലക്ഷം രൂപ അനുവദിച്ചിട്ടു 5 വർഷം, കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നുവെന്ന് എംഎൽഎ
Mail This Article
ആലുവ∙ നഗരത്തിലെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുന്നതായി അൻവർ സാദത്ത് എംഎൽഎ. തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 8 കോടി 64 ലക്ഷം രൂപ അനുവദിച്ച് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാതെ ഇഴഞ്ഞു നീങ്ങുന്നതിനു കാരണം കെഎസ്ആർടിസിയിലെ ‘പുഴുക്കുത്തുകളായ’ ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലാണ് നിയോജകമണ്ഡലത്തിലെ തന്റെ സ്വപ്ന പദ്ധതിക്ക് ഉദ്യോഗസ്ഥർ പാര വയ്ക്കുന്നതിന് എതിരെ എംഎൽഎ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇത്തരം ഉദ്യോഗസ്ഥർ സർവീസിൽ ഉള്ളതിനാൽ കെഎസ്ആർടിസിക്കു ഫണ്ട് അനുവദിക്കാൻ പല എംഎൽഎമാരും തയാറാകുന്നില്ലെന്നും തനിക്കുണ്ടായ ദുരനുഭവം കേരളത്തിൽ മറ്റൊരു എംഎൽഎക്കും ഉണ്ടാകരുതെന്നും അൻവർ സാദത്ത് പറഞ്ഞു.
‘ബസ് ടെർമിനലിന്റെ നിർമാണം പൂർത്തിയാകാതെ നീണ്ടുപോകുന്നതിന്റെ യാഥാർഥ്യം ഇതാണെന്ന് ആലുവയിലെ ജനങ്ങൾക്ക് അറിയില്ല. അവർ എംഎൽഎയെ ആണ് കുറ്റപ്പെടുത്തുക. എംഎൽഎയുടെ കഴിവുകേടാണ് കാരണമെന്നു രാഷ്ട്രീയ എതിരാളികളും പ്രചരിപ്പിക്കും. ഗതാഗത മന്ത്രി വ്യക്തിപരമായ താൽപര്യമെടുത്തു ബസ് ടെർമിനൽ നിർമാണം ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം’–എംഎൽഎ ആവശ്യപ്പെട്ടു.ടെർമിനൽ യാഡിൽ ടൈൽ വിരിക്കുന്ന ജോലി മാത്രമേ ബാക്കിയുള്ളൂ എന്നും എത്രയും വേഗം അതു പൂർത്തിയാക്കി ഉദ്ഘാടനം നടത്താമെന്നും മന്ത്രി ആന്റണി രാജു മറുപടി നൽകിയതായി എംഎൽഎ അറിയിച്ചു.