ADVERTISEMENT

വരാപ്പുഴ∙ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് പറവൂരിൽ നിന്നു പുത്തൻവേലിക്കരയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ആശങ്ക. സൗകര്യപ്രദമായ ഗ്രൗണ്ടും ഓഫിസും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ആർടിഒ അധികൃതർ പുത്തൻവേലിക്കരയിൽ ഓഫിസും ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടും കണ്ടെത്താൻ നീക്കം നടത്തുന്നത്. 

എന്നാൽ വരാപ്പുഴ, എടമ്പാടം, ചേന്നൂർ,  ദേവസ്വംപാടം, കടമക്കുടി, പുത്തൻപള്ളി, ഒളനാട്, കൂനമ്മാവ് കോട്ടുവള്ളി തുടങ്ങിയ ഭാഗങ്ങളിൽ നിന്നു ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന നൂറുകണക്കിനു അപേക്ഷകർക്കു ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. വൈപ്പിൻ ഭാഗത്തുള്ളവർക്കും പുത്തൻവേലിക്കരയിൽ എത്തുന്നത് ക്ലേശകരമാണ്.

മുൻപ് പറവൂർ തോന്ന്യകാവിൽ പ്രവർത്തിച്ചിരുന്ന ടെസ്റ്റ് ഗ്രൗണ്ട് ദേശീയപാത വികസനത്തിനായി  ഏറ്റെടുത്തു. ഇതോടെ സ്വകാര്യവ്യക്തിയുടെ ഗ്രൗണ്ടിലാണു നിലവിൽ ടെസ്റ്റ് നടത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പറവൂർ കോട്ടുവള്ളി ഭാഗത്തു ആനുയോജ്യമായ  പൊതുസ്ഥലം ലഭ്യമാണെങ്കിലും ഏറെ ദൂരെയുള്ള പുത്തൻവേലിക്കരയ്ക്ക് ഓഫിസും ടെസ്റ്റും മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഡ്രൈവിങ് സ്കൂൾ ഉടമകൾക്കും ഇതിൽ പ്രതിഷേധമുണ്ട്.

വരാപ്പുഴയിൽ നിന്നു 30 കിലോമീറ്ററോളം ദൂരത്താണു പുത്തൻവേലിക്കര. രാവിലെ എട്ടിനു തുടങ്ങുന്ന ടെസ്റ്റിനു 7ന് മുൻപ് പരീക്ഷാർഥികൾ ഇവിടെ എത്തണം. ഗതാഗത സൗകര്യം പൊതുവേ കുറവായ പുത്തൻവേലിക്കരയിൽ ഇൗ സമയത്തു സ്ത്രീകളടക്കം എത്തിച്ചേരുക ബുദ്ധിമുട്ടാണ്.

ലൈസൻസ് എടുക്കാനുള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും എത്തിച്ചേരാൻ എളുപ്പമുള്ള ഭാഗത്തു ആർടിഒ ഓഫിസും ടെസ്റ്റ് ഗ്രൗണ്ടും കണ്ടെത്താൻ  അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com