ADVERTISEMENT

കാക്കനാട്∙ ഇൻഷുറൻസ് പോളിസിയിൽ തട്ടിപ്പു നടത്തി ഇൻഷുറൻസുണ്ടെന്ന വ്യാജേന സ്വകാര്യബസുകൾ സർവീസ് നടത്തുന്നതായി മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തുന്ന ഇത്തരം ബസുകൾ അപകടം സൃഷ്ടിച്ചാൽ യാത്രക്കാർക്കു നഷ്ടപരിഹാരമോ ചികിൽസ ആനുകൂല്യമോ ലഭിക്കില്ലെന്നതാണ് ആശങ്ക. തട്ടിപ്പു കണ്ടെത്തിയ ഒരു ബസ് പിടികൂടി ഫിറ്റ്നസ് റദ്ദാക്കി. അന്വേഷണം വ്യാപിപ്പിക്കാൻ ആർടിഒ ജി.അനന്തകൃഷ്ണൻ സ്ക്വാഡ് രൂപീകരിച്ചു. ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഇൻഷുറൻസ് നിർബന്ധമാണ്.

ഇതാണു തട്ടിപ്പിലൂടെ മറികടക്കുന്നത്. പ്രീമിയം തുകയ്ക്കുള്ള ചെക്ക് കൈപ്പറ്റുന്ന ഇൻഷുറൻസ് കമ്പനി അപ്പോൾ തന്നെ പോളിസി സർട്ടിഫിക്കറ്റ് കൈമാറും. ഇതു മുതലാക്കിയാണ് ചില ബസുടമകളുടെ തട്ടിപ്പ്. ഫിറ്റ്നസ് പരിശോധനയ്ക്കായി ബസുകൾ ഹാജരാക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് പ്രീമിയം തുകയ്ക്കുള്ള ചെക്ക് നൽകി ഇൻഷുറൻസ് പോളിസി സംഘടിപ്പിക്കുകയാണ് പതിവ്. ഇൻഷുറൻസ് കമ്പനി ചെക്ക് ബാങ്കിൽ അയക്കുമ്പോൾ പണമില്ലാതെ മടങ്ങും. അതോടെ ഇൻഷുറൻസ് റദ്ദാകുകയും ചെയ്യും. 

രണ്ടാഴ്ച മുൻപ് ഫിറ്റ്നസ് പാസായ ബസിന്റെ രേഖകൾ ആർടിഒ ഓൺലൈനിൽ പരിശോധിച്ചപ്പോഴാണ് ഇൻഷുറൻസില്ലെന്നു കണ്ടെത്തിയത്. ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ചെക്ക് മടങ്ങിയതിനാലാണ് ഇൻഷുറൻസ് റദ്ദായതെന്നു വ്യക്തമായി. ആർടിഒയുടെ നിർദേശ പ്രകാരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ.രാജേഷ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ബിജു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ–ചേരാനല്ലൂർ റൂട്ടിലെ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്. ബസിനെതിരെ കേസെടുത്തു. 

ഇൻഷുറൻസ് കമ്പനികൾക്ക് വാഹന വകുപ്പിന്റെ കത്ത് 

പ്രീമിയം തുക ഉറപ്പാക്കാതെ വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസി നൽകുന്നതിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് റഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റിക്ക് (ഐആർഡിഎ) ആർടിഒ ജി.അനന്തകൃഷ്ണൻ കത്തു നൽകി. ഇൻഷുറൻസ് കമ്പനികൾക്കും ഇതിന്റെ പകർപ്പ് അയച്ചു. നൂറുകണക്കിനു യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ പ്രശ്നമാണിതെന്ന് ആർടിഒ പറഞ്ഞു. പൊതു വാഹനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരാണ് വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ സുരക്ഷിതത്വ ഭീഷണി നേരിടുന്നത്. അതേസമയം, ചെക്ക് ലഭിച്ചാൽ പോളിസി നൽകുന്നതിൽ അപാകതയില്ലെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com