ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരത്ത് തീപടരുന്ന സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു തീപിടിത്ത സാധ്യതകൾ ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ബയോമൈനിങ്ങിന് ഉപകരാറുള്ള കമ്പനിയെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിക്കും. നിലവിൽ ബ്രഹ്മപുരത്ത് കത്തിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യും. കമ്പനിയുമായി ബയോമൈനിങ് കരാർ ഇപ്പോഴുമുള്ളതിനാൽ പ്രവൃത്തികൾ മുന്നോട്ടുപോകും.

പറഞ്ഞ വേതനം നൽകും

ബ്രഹ്മപുരത്ത് ഇരുപതോളം അഗ്നിശമന സേനാംഗങ്ങളും മണ്ണുമാന്തി വാഹനത്തിന്റെ ഡ്രൈവർമാരും തുടരുന്നുണ്ട്. ഹിറ്റാച്ചി ഡ്രൈവർമാർക്ക് പറഞ്ഞ വേതനം നൽകും. ഇതിനായി കോർപറേഷൻ ഫണ്ടോ ദുരന്തനിവാരണ വിഭാഗത്തിന്റെ ഫണ്ടോ ഉപയോഗിക്കും.ബയോമൈനിങ് പൂർത്തിയാക്കാനുള്ള നടപടികൾ സംസ്ഥാന തലത്തിലുള്ള കമ്മിറ്റി ചർച്ച ചെയ്യും. ബ്രഹ്മപുരത്തെ തീ കൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും.

മാലിന്യ നിർമാർജനവും വെള്ളക്കെട്ടിന് പരിഹാരവും

ഏപ്രിൽ ഒന്നു മുതൽ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ കോർപറേഷനിൽ മാലിന്യ ശേഖരണം തുടങ്ങും. ക്ലീൻ കേരളയുമായി സഹകരിച്ചാണു പ്ലാസ്റ്റിക് മാലിന്യ നിർമാർജനം. വലിയ ശതമാനം ബയോ മാലിന്യവും ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള പദ്ധതികളാണ് കൈക്കൊള്ളുന്നത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ‘ഓപ്പറേഷൻ ബ്രേക് ത്രൂ’ പദ്ധതിക്കും പ്രാധാന്യം നൽകും.

പ്ലാസ്റ്റിക് നിരോധനം പൂർണമായും നടപ്പാക്കും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനു നിരോധനമുണ്ടെങ്കിലും ഇതു പൂർണമായും നടപ്പായിട്ടില്ല.  പ്ലാസ്റ്റിക് വിൽക്കുന്നവരെ പിടികൂടാനായി സംസ്ഥാന, ജില്ലാ തലത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ട്.   ഈ മാസം അവസാനത്തോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ബ്രഹ്മപുരം: സുരക്ഷാ സംവിധാനം ശക്തമാക്കാൻ വാച്ച് ടവർ

കൊച്ചി ∙ ബ്രഹ്മപുരത്ത് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വാച്ച് ടവർ സ്ഥാപിക്കും. ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാൻ രൂപംനൽകിയ നിരീക്ഷണ സമിതിയുടെ ആദ്യ യോഗത്തിന്റേതാണു തീരുമാനം.ഗേറ്റ് സെക്യൂരിറ്റി വർധിപ്പിക്കും. ഫയർ വാച്ചർമാരെ നിയമിക്കും. കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.

ഇതു സംബന്ധിച്ച രൂപരേഖ അഗ്നിശമന സേന തയാറാക്കി കലക്ടർക്കും കോർപറേഷനും സമർപ്പിക്കും. അഗ്നിരക്ഷാ സംവിധാനങ്ങൾക്ക് എളുപ്പം എത്താവുന്ന രീതിയിൽ റോഡ് സൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. പ്രദേശത്ത് എൽഇഡി ലൈറ്റുകളും കൂടുതൽ ഫയർ ഹൈഡ്രന്റുകളും സ്ഥാപിക്കും. അടുത്ത മാസം വീണ്ടും യോഗം ചേർന്നു പുരോഗതി അവലോകനം ചെയ്യും.  

ബ്രഹ്മപുരത്തു തീയണയ്ക്കാൻ അഗ്നിരക്ഷാ സേനയെ സഹായിച്ച സിവിൽ ഡിഫൻസ് വൊളന്റിയർമാരെ പാരിതോഷികം നൽകി ആദരിക്കാനും യോഗം തീരുമാനിച്ചു. സിവിൽ ഡിഫൻസ് വൊളന്റിയർമാരെ ആദരിക്കാൻ കോർപറേഷൻ കൗൺസിലും നേരത്തേ തീരുമാനിച്ചിരുന്നു.

യോഗത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, കോർപറേഷൻ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ്, കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദിർ, റീജനൽ ഫയർ ഓഫിസർ ജെ.എസ്. സുജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം : ടോണി ചമ്മണി

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നു മുൻ മേയർ ടോണി ചമ്മണി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെങ്കിലും കേരള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല. ബ്രഹ്മപുരത്തു കരാർ നേടിയ കമ്പനി മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയതു നിയമവിരുദ്ധമാണ്. ഉപകരാർ നേടിയ എറണാകുളത്തെ നിയമ പുസ്തക വിൽപനക്കാരൻ സിപിഎമ്മിന്റെ ബിനാമിയാണ്. 9 മാസമായിരുന്ന കരാർ കാലാവധി നീട്ടി നൽകി. മേയറുടെയും സിപിഎം നേതൃത്വത്തിന്റെയും സംരക്ഷണം കവചം ഈ കമ്പനികൾക്കുണ്ട്. ഉപകരാർ നേടിയ കമ്പനിക്കും ബയോ മൈനിങ്ങുമായി യാതൊരു ബന്ധവുമില്ലെന്നും മുൻ മേയർ ആരോപിച്ചു.

മാലിന്യ സംസ്കരണ രംഗത്തെ അഴിമതി:ജീവൻ രക്ഷാ മാർച്ച് നടത്തി

കൊച്ചി ∙ കേരളത്തിൽ മാലിന്യ സംസ്കരണ രംഗത്തു നടക്കുന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോർപറേഷൻ ഓഫിസിലേക്കു ജീവൻ രക്ഷാ മാർച്ച് നടത്തി. എഎപി മുൻ സംസ്ഥാന കൺവീനർ പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജഹാൻ, സാജു പോൾ, ഹബീബ് എമ്മൻ , ഡോ. സെലിൻ ഫിലിപ്പ്, ലീന സുഭാഷ്, കിസാൻ ജെസ്റ്റിൻ,രമേശൻ പണ്ഡിശേരി,വിനീഷ് ലൂക്കോസ്,ജേക്കബ് കല്ലറക്കൽ, ജോസ് ജോർജ്, ദിലീപ്, ബിനോയ് പുല്ലത്തിൽ, എം.എസ്. വേണുഗോപാൽ , വിനോദ് മാത്യു,വിത്സൻ, സന്തോഷ് കുമാർ ,വി.സി.പീറ്റർ, ഇ.കെ.ഷരൺ ദേവ് , സജാദ് ചടയമംഗലം,,ഡോ. സബീന ഏബ്രഹാം, എച്ച്.എം. മോസസ് എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com