കൊച്ചി∙ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ചുള്ള വാർത്താ ഏജൻസികളുടെ താൽപര്യങ്ങൾ ആഗോള മാധ്യമരംഗം നിയന്ത്രിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം ഏജൻസികളുടെ സഹോദര സ്ഥാപനങ്ങളായി പടക്കോപ്പു നിർമാണശാലകൾ വരെയുണ്ട്. ഒരുവശത്തു വാർത്തകളിലൂടെ രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുകയും മറുവശത്ത് ഇരുകൂട്ടർക്കും ആയുധങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയാണിവർ– മുഖ്യമന്ത്രി പറഞ്ഞു.
മീഡിയ അക്കാദമി പ്രസിദ്ധീകരണമായ മീഡിയ മാഗസിൻ നൽകുന്ന 2022ലെ മീഡിയ പഴ്സൻ ഓഫ് ദ് ഇയർ അവാർഡ് സ്ലോവാക്യൻ മാധ്യമപ്രവർത്തക പാവ്‌ല ഹോൾസോവയ്ക്കും അക്കാദമിയുടെ ഗ്ലോബൽ ഫൊട്ടോഗ്രഫി അവാർഡ് രഘുറായിക്കും മാധ്യമ പുസ്തക പുരസ്കാരം ജോസി ജോസഫിനും മന്ത്രി പി.രാജീവ് സമ്മാനിച്ചു.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായി. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഫൗണ്ടേഷൻ സിഇഒ ജെയ്‌മെ അബെല്ലോ ബാൻസി (കൊളംബിയ), ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ.തോമസ്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, അക്കാദമി എക്സിക്യൂട്ടീവ് അംഗം ബേബി മാത്യു സോമതീരം, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ടൗൺഹാളിൽ നടത്തുന്ന മാധ്യമോത്സവം ഇന്നു സമാപിക്കും.