ഇന്നസെന്റിന്റെ അന്ത്യനിമിഷങ്ങളിൽ ആശുപത്രി നിറഞ്ഞ് സഹപ്രവർത്തകർ
Mail This Article
കൊച്ചി∙ ഏതാനും ദിവസങ്ങളായി ഇന്നസന്റിന്റെ ആരോഗ്യനിലയിൽ ആശങ്കയിലായിരുന്നു ചലച്ചിത്രലോകവും ആരാധകരും. രണ്ടു ദിവസമായി എക്മോ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അതീവ ഗുരുതരമായതോടെ നടൻമാരായ മമ്മൂട്ടി, ജയറാം, ദിലീപ്, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, ഇടവേള ബാബു, സുരേഷ് കുമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി. ഇവർ മുഴുവൻ സമയവും ആശുപത്രിയിലുണ്ടായിരുന്നു.
മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, ആർ.ബിന്ദു എന്നിവർ രാത്രി ആശുപത്രിയിലെത്തി. രാത്രി 9.30നു വീണ്ടും മെഡിക്കൽ ബോർഡ് ചേർന്ന ശേഷം മന്ത്രിമാരെ ആരോഗ്യനില സംബന്ധിച്ച വിവരം ധരിപ്പിച്ചു. ഇതിനു ശേഷമാണു രാത്രി 10.50നു മന്ത്രി രാജീവ് മരണവിവരം മാധ്യമങ്ങളോടു പ്രഖ്യാപിച്ചത്.
ഡോ. ഗംഗാധരന്റെ മേൽനോട്ടത്തിൽ ഡോ. ഗോവിന്ദ്, ഡോ. നെബു, ഡോ. വിദ്യ, ഡോ. സുജിത് എന്നിവരടങ്ങുന്ന സംഘമാണു ചികിത്സയ്ക്കു നേതൃത്വം നൽകിയത്. കോവിഡ് ബാധയെ തുടർന്നുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇതേത്തുടർന്നു പല അവയവങ്ങളും പ്രവർത്തനക്ഷമം അല്ലാതായതും ഹൃദയാഘാതവുമാണു മരണകാരണമെന്നു മെഡിക്കൽ ബോർഡ് അറിയിച്ചു.
പ്രതിപക്ഷനേതാവ് അനുശോചിച്ചു
കൊച്ചി∙ നടൻ ഇന്നസന്റിന്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഇന്നസന്റിനു പകരം വയ്ക്കാൻ ഒരാളില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.