പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ ഒരാഴ്ചയായി ശുദ്ധജലമില്ല
Mail This Article
പെരുമ്പാവൂർ ∙ മുന്നൂറിൽപരം ജീവനക്കാരുള്ള മിനി സിവിൽ സ്റ്റേഷനിൽ ഒരാഴ്ചയായി ശുദ്ധജലമില്ല. 33.17 ലക്ഷം രൂപയുടെ കുടിശിക വന്നതോടെ വാട്ടർ അതോറിറ്റി കണക്‌ഷൻ വിഛേദിച്ചു. കഴിഞ്ഞ 17നകം കുടിശിക അടക്കാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പണം അടയ്ക്കാതെ വന്നതോടെയാണ് ശുദ്ധജല വിതരണം നിലച്ചത്.
ജീവനക്കാർ വീടുകളിൽ നിന്നു വെളളം കൊണ്ടു വന്നാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. 2018 മുതൽ കുടിശികയുണ്ട്. കുടിശികയുള്ള സർക്കാർ ഓഫിസുകളിലെ കണക്‌ഷനുകൾ വിഛേദിക്കാൻ നേരത്തെ അനുമതി ഉണ്ടായിരുന്നില്ല. അനുമതി ലഭിച്ചതോടെയാണ് മിനി സിവിൽ സ്റ്റേഷനിലെ കണക്‌ഷൻ വിഛേദിച്ചത്.
ഇതനുസരിച്ചു ജനുവരി മുതൽ 300 ഗാർഹിക, ഗാർഹികേതര കണക്‌ഷനുകൾ വിഛേദിച്ചു. 1.35 ലക്ഷം രൂപയും കുടിശികയുള്ള എക്സൈസ് ഓഫിസിന്റെ കണക്‌ഷനും വിഛേദിച്ചു. ബിഎസ്എൻഎൽ എക്സ്ചേഞ്ചിലും ക്വാർട്ടേഴ്സിലും സിവിൽ സ്റ്റേഷൻ കന്റീനിലുമാണ് ആദ്യ ഘട്ടത്തിൽ കണക്‌ഷൻ വിഛേദിച്ചത്.
ബിഎസ്എൻഎൽ തുക അടച്ചു. സിവിൽ സ്റ്റേഷൻ കന്റീൻ കുടിശിക അടച്ചിട്ടില്ല. കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു പലവട്ടം നോട്ടിസ് നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് കണക്‌ഷൻ വിഛേദിക്കൽ ആരംഭിച്ചത്. കുടിശിക അടച്ചാൽ അപ്പോൾ തന്നെ പുനഃസ്ഥാപിച്ചു നൽകും.