ADVERTISEMENT

പെരുമ്പാവൂർ ∙ ഒരു ഇടവേളയ്ക്കു ശേഷം കോടനാട് ആലാട്ടുചിറയിൽ വീണ്ടും കാട്ടാന ആക്രമണം. തോമ്പ്രാക്കുടി ഇ.എം.ഗോപിയുടെ പറമ്പിൽ കയറിയ ആന തെങ്ങ് വീടിനു മുകളിലേക്കു മറിച്ചിട്ടു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പറമ്പിലെ മറ്റു കൃഷികളും നശിപ്പിച്ചു. പാണംകുഴി, നെടുമ്പാറ ചെട്ടിനട, പനങ്കുരുതോട്ടം എന്നിവിടങ്ങളിലും കാട്ടാനകളുടെ ആക്രമണം ഉണ്ട്. പുഴ കടന്നെത്തുന്ന കാട്ട‌ാനക്കൂട്ടമാണു  ജനവാസ മേഖലയിൽ നാശനഷ്ടമുണ്ടാക്കുന്നത്. കൃഷിയും വീടുകളും നശിപ്പിച്ചാണ് ഇവയുടെ മടക്കം. വിനോദ സഞ്ചാര കേന്ദ്രമായ കപ്രിക്കാട് അഭയാരണ്യം വരെ ആനകൾ എത്താറുണ്ട്.

 വേനൽ കടുത്തതോടെ കാട്ടാനകളുടെ ആക്രമണം വർധിച്ചു. ചെറുതും വലുതുമായ കാട്ടനാക്കൂട്ടം രാത്രിയിൽ എത്തി പുലർച്ചെ മടങ്ങും. പാട്ട കൊട്ടിയും തീ കത്തിച്ചു ഭയപ്പെടുത്തിയും ഇവയെ തുരത്താൻ നാട്ടുകാരും വനപാലകരും ഉറക്കമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാട്ടിൽ മരങ്ങൾ ഉണങ്ങിത്തുടങ്ങുകയും പുഴയിൽ വെള്ളം വറ്റുകയും ചെയ്യുമ്പോഴാണ് ഇവ ജനവാസമേഖലയിലേക്ക് എത്തുന്നത്. കാട്ടിൽ തീറ്റയ്ക്കുള്ള ഇലകളും മറ്റും കുറയുമ്പോൾ നാട്ടിലെ കൃഷിയിടമാണ് അവരുടെ ലക്ഷ്യം.

വാഴയും പച്ചക്കറികളും തിന്നും ചവിട്ടി നശിപ്പിച്ചുമാണ് ഇവ കടന്നു പോകുന്നത്. കാട്ടാനശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കോടനാട് ഡിഎഫ്ഒ ഓഫിസിനു മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നുമില്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com