ADVERTISEMENT

കൊച്ചി∙ സഞ്ചാരികളെ ഉല്ലാസയാത്രകൾക്കു കൊണ്ടുപോകാൻ ക്രൂസ് കപ്പലുകളാണ് ലോക്കൽ ടൂർ ഓപ്പറേറ്റർമാരെ ‌ടെൻഡറിലൂടെ തിരഞ്ഞെടുക്കുന്നത്, അതിനാൽ കപ്പലുകളിൽ നിന്നുള്ള സഞ്ചാരികളെ തങ്ങൾക്കു കൊണ്ടുപോകണമെന്ന ടാക്സി യൂണിയന്റെ ആവശ്യം പ്രായോഗികമല്ലെന്നു ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ക്രൂസ് കപ്പലുകൾ 54 എണ്ണമാണ് ഒരു വർഷം കൊച്ചിയിൽ വരുന്നത്. ഒരു വർഷം മുൻപേ അതിനുള്ള ഒരുക്കം തുടങ്ങുന്നു.

മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മന്ത്രി പി.എ.മുഹമ്മദ് റിയാസ്

സഞ്ചാരികളെ ഉല്ലാസയാത്രയ്ക്കു കൊണ്ടുപോകലിന്റെ ഭാഗമായി നടപടിക്രമങ്ങളുണ്ട്. അവർക്കു വേണ്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടത് ടൂർ ഓപ്പറേറ്ററുടെ ജോലിയാണ്. ലോക്കൽ ക്രൂസ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഓപ്പറേറ്റേഴ്സ് (എൽസിജിഒ) ആണിതു ചെയ്യുന്നത്. ടൂറിസം വകുപ്പിൽ അക്രഡിറ്റേഷനുള്ളതും ജിഎസ്ടി നൽകുന്നതുമായ കമ്പനികളാണ് എൽസിജിഒ. ടെൻഡർ ക്ഷണിക്കുമ്പോൾ ടൂർ ഓപ്പറേറ്റർമാരുടെ മുൻപരിചയവും സുരക്ഷയുമെല്ലാം പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെട്ടാൽ അവർ സഞ്ചാരികൾക്കുള്ള ബസ് ഏർപ്പെടുത്തുക മാത്രമല്ല ചെയ്യേണ്ടത്. ഗൈഡുകളും സഞ്ചാരികൾ പോകേണ്ട സ്ഥലങ്ങളും റൂട്ടുകളും റസ്റ്ററന്റുകളുമെല്ലാം തിരഞ്ഞെടുക്കേണ്ടതും കലാപരിപാടികൾ ഏർപ്പെടുത്തേണ്ടതും അവരുടെ ചുമതലകളിൽപ്പെടുന്നു. തുറമുഖ അധികൃതരും ഷിപ്പ് ഏജന്റുമാരും ഇമിഗ്രേഷൻ, കസ്റ്റംസ് അധികൃതരുമായും ഇടപഴകി പാസുകൾ വാങ്ങേണ്ട ചുമതല ഇവർക്കാണ്. കപ്പൽ വരുന്ന ദിനങ്ങളിൽ 40 എസി കോച്ച് വരെ സഞ്ചാരികളെ കൊണ്ടുപോകാൻ ഏർപ്പെടുത്തണം

.കൊച്ചിയിൽ ക്രൂസ് ടെർമിനൽ ‘സാഗരിക’ നിർമിച്ചത് കേന്ദ്രം നൽകിയ 25 കോടി രൂപകൊണ്ടാണ്. കോവിഡ് കഴിഞ്ഞ് ഈ വർഷം സെപ്റ്റംബർ വരെ തുറമുഖ ഫീസിൽ 40% ഇളവും കേന്ദ്രം നൽകിയിട്ടുണ്ട്. സഞ്ചാരികളെ പിടിക്കാനുള്ള മത്സരം അന്തരീക്ഷം കലുഷിതമായാൽ ക്രൂസ് ടൂറിസം തന്നെ അവതാളത്തിലാവുന്ന സ്ഥിതിയാവുമെന്ന് ഇൗ മേഖലയിൽ പെട്ടവർ ആശങ്കപ്പെടുന്നു.

ക്രൂസ് ടൂറിസം: സുഗമയാത്ര ഉറപ്പാക്കുമെന്ന് മന്ത്രി റിയാസ്

കൊച്ചി∙ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികൾ എത്തുമ്പോൾ അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും തടസമില്ലാതെ ഉറപ്പുവരുത്താൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ഏകോപിപ്പിക്കും. കലക്ടർ, ജനപ്രതിനിധികൾ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുമായി ചേർന്ന് സഞ്ചാരികൾക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനാണ് ശ്രമം. സംസ്ഥാനത്ത് വിദേശ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേകമായി തന്നെ ക്രൂസ് ടൂറിസത്തിൽ ശ്രദ്ധ പുലർത്തുമെന്നും മന്ത്രി അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com