ADVERTISEMENT

കൊച്ചി ∙ കൊച്ചി കോർപറേഷൻ ഒഴികെ ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവമാലിന്യം 30 വരെ മാത്രമേ ബ്രഹ്മപുരത്തേക്കു കൊണ്ടു വരാൻ അനുവദിക്കൂ. 30നകം തദ്ദേശ സ്ഥാപനങ്ങൾ സ്വന്തംനിലയിൽ ബദൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കണമെന്നു മന്ത്രിമാരായ എം.ബി. രാജേഷിന്റെയും പി. രാജീവിന്റെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു. ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്താനാണു യോഗം ചേർന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി മാലിന്യ സംസ്കരണ ബോധവൽക്കരണം നടത്തണമെന്നും മന്ത്രിമാർ നിർദേശിച്ചു.

മാലിന്യം ശരിയായി സംസ്കരിക്കാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കണം. മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ നഗരസഭകളിൽ ബോധവൽക്കരണ പ്രചാരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 30നു മുൻപു മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികിൽ തള്ളിയ മാലിന്യം നീക്കും. വഴിയരികിൽ മാലിന്യം തള്ളുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എംഎൽഎമാരായ ടി.ജെ. വിനോദ്, കെ. ബാബു, പി.വി. ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, മേയർ എം. അനിൽകുമാർ, അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഒറ്റത്തവണ നീക്കം
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നു കൊച്ചി നഗരത്തിൽ കെട്ടിക്കിടക്കുന്ന അജൈവ മാലിന്യം ഒറ്റത്തവണയായി നീക്കം ചെയ്യുന്ന കാര്യം പരിഗണനയിൽ. കേരള എൻവയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കീൽ) ചേർന്ന് അജൈവ മാലിന്യം ഒരുമിച്ചു നീക്കുന്നതാണ് ആലോചിക്കുന്നത്. മാലിന്യം കൊച്ചിയിലെ റോ‍ഡരികിൽ പലയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. മാലിന്യം കുമി‍ഞ്ഞു കൂടിയതിനാൽ കൊച്ചി നഗരത്തിലെ റോഡുകൾ ബ്രഹ്മപുരത്തിനു തുല്യമായെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com