ADVERTISEMENT

എളങ്കുന്നപ്പുഴ∙ഫോർട്ട് കൊച്ചി- വൈപ്പിൻ റൂട്ടിൽ കൊട്ടും കുരവയുമായി കൊച്ചി കോർപറേഷൻ ആരംഭിച്ച റോ-റോ സർവീസിനു ഇന്നു 5 വയസ്സ്. 2 റോ-റോ ഫ്ലോട്ടിങ് ബ്രിഡ്ജ് പോലെ വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുമെന്നു 2018 ഏപ്രിൽ 28 ന് സർവീസ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞതു വൃഥാവിലായി.

5-ാം വാർഷികത്തിൽ സർവീസ് നടത്തുന്നത് സേതു സാഗർ -2 മാത്രം. അത് ഇടയ്ക്ക് നിലയ്ക്കുമ്പോൾ സർവീസ് മുടങ്ങുന്നത് തുടർക്കഥയായി. കഴിഞ്ഞ വർഷം നവംബർ 14നു അറ്റകുറ്റപ്പണിക്കായി മാറ്റിയ സേതുസാഗർ -ഒന്ന് വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടനിലയിൽ. കൊച്ചിൻ കോർപറേഷന്റെ അനാസ്ഥയും കിൻകോയുടെ കുത്തഴിഞ്ഞ നടത്തിപ്പുമാണ് ഇതിനു കാരണമെന്നു ആരോപണം ഉയരുകയാണ്.

അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിൽ

ക്ലച്ച് തകരാറിനെ തുടർന്നു സർവീസ് നിർത്തിവച്ച സേതു സാഗർ - ഒന്നിന്റെ അറ്റകുറ്റപ്പണി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു നീളുകയാണ്. കൊച്ചി ഷിപ്പ‌്‌യാർഡിലെ ഡോക്കിൽ കയറ്റി വാർഷിക അറ്റകുറ്റപ്പണിയുൾപ്പെടെ നടത്തണമെങ്കിൽ വലിയ തുക വേണം.മുൻപ് നടത്തിയ പണിയുടെ കുടിശിക നൽകാനുമുണ്ട്. ഈ സ്ഥിതിയിൽ കൊച്ചി കോർപറേഷനു സർക്കാർ സഹായം വേണ്ടി വരുമെന്നാണു സ്ഥിതി. റോ-റോയിലെ സ്‌പെയർപാർട്ട്‌സുകൾ വിദേശത്തു നിന്നു വരുത്തണമെന്നതും അറ്റകുറ്റപ്പണികൾക്ക് മുംബൈയിൽ നിന്നോ ഗോവയിൽ നിന്നോ വിദഗ്ധരെത്തണമെന്നതും ചെറിയ അറ്റകുറ്റപ്പണി പോലും വൈകാനിടയാക്കുന്നു.

യാത്രാദുരിതം പതിന്മടങ്ങായി

നൂറുകണക്കിനു വാഹനങ്ങൾ എത്തുന്ന സർവീസിൽ അക്കരെയിക്കരയിറങ്ങാൻ പലപ്പോഴും മണിക്കൂറു കാത്തുകിടക്കേണ്ട സ്ഥിതിയാണ്. അതിനിടയിൽ സർവീസ് നിലച്ചാൽ കിലോമീറ്ററുകൾ താണ്ടി റോഡ് മാർഗം പോകേണ്ടിവരും. ഇതറിയാതെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പലപ്പോഴും കെണിയിലാകുന്നതും പതിവായി. സർവീസ് ഉറപ്പാക്കുന്നതിൽ അധികൃതർ ശുഷ്‌ക്കാന്തി കാണിക്കുന്നില്ലെന്നു യാത്രക്കാർ ആരോപിക്കുന്നു. പാലത്തിനു പകരമായി 24 മണിക്കൂറും റോ-റോ സർവീസ് നടത്തണമെന്ന ആവശ്യം നിലനിൽക്കെയാണു ഇടയ്ക്കിടെ സർവീസ് സ്തംഭിക്കുന്നത്.

3-ാം റോ-റോ പ്രഖ്യാപനം ജലരേഖയായി

2 റോ-റോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-മത് ഒന്നു കൂടിവേണമെന്ന ദീർഘകാല ആവശ്യം മേയർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയെങ്കിലും അത് പ്രഖ്യാപനത്തിലൊതുങ്ങി. റോറോ നടത്തിപ്പ് കെഎസ്‌ഐഎൻസിയ്ക്കാണ്. അറ്റകുറ്റപ്പണി കോർപറേഷനും. സർവീസിൽ നിന്നു വരുമാനമില്ലന്നിരിക്കെ അറ്റകുറ്റപ്പണിക്കു വൻതുക കണ്ടെത്തേണ്ടത് കോർപറേഷനെ പ്രതിസന്ധിയിലാക്കുന്നു. സർവീസ് നടത്തിപ്പിനായി കമ്പനി രൂപീകരിക്കാൻ സർക്കാർ അനുമതിനൽകിയെങ്കിലും കോർപറേഷൻ അതിനു തയ‌ാറായിട്ടില്ല. സർവീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു വൈപ്പിൻ ജനകീയ കൂട്ടായ്മ,വൈപ്പിൻ ഫോർട്ട്‌കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ എന്നിവ സമര രംഗത്താണ്.

പരിഹാരം ബദൽ സംവിധാനം

കണ്ടെയ്‌നർ റോ-റോ ഈ റൂട്ടിൽ സർവീസ് നടത്തിയാൽ പ്രതിസന്ധികൾക്കിടയിലും താൽക്കാലിക പരിഹാരം കണ്ടെത്താമെന്നു റോറോ സർവീസിനായി ആദ്യം ശബ്ദം ഉയർത്തിയ വൈപ്പിൻ ജനകീയ കൂട്ടായ്മ ചെയർമാൻ മജ്‌നു കോമത്ത് ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്‌നറുകൾ കയറ്റുന്ന ആദിശങ്കര റോ-റോ ഇവിടെ സർവീസിനിറക്കണമെന്നാണു ആവശ്യം.

ഇത് ഉപയോഗിക്കാതെ മാറ്റിക്കെട്ടിയിട്ടിരിക്കുകയാണ്. ഇതിൽ കൂടുതൽ വാഹനങ്ങൾ കയറ്റാനാകും. വൈപ്പിൻ ജെട്ടിയിൽ ഇത് അടുപ്പിക്കണമെങ്കിൽ നിലവിൽ ഇവിടെ കായലിൽ സ്ഥാപിച്ചിട്ടുള്ള മൂറിങ് ഡോൾഫിൻ അറുത്തു നീക്കണം. ഇവിടെ കായലിനടിയിൽ കിടക്കുന്ന കരിങ്കല്ലുകളും നീക്കണം. ഫോർട്ട് കൊച്ചിയിൽ അടുപ്പിക്കുന്നതിനു പ്രശ്‌നമില്ല. ഇതിനുള്ള നടപടി കോർപറേഷൻ സ്വീകരിക്കണമെന്ന‌് ആവശ്യം ഉയരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com