എങ്ങും മാലിന്യക്കൂമ്പാരം, കൊച്ചിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു
Mail This Article
കൊച്ചി ∙ ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി നിരക്ക് കൂടുന്നു. ഏതാനും ദിവസമായി ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും അഡ്മിറ്റ് ആകുന്നവരുടെയും എണ്ണം കൂടുന്നുണ്ട്. ഇന്നലെ 48 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒരാഴ്ചയ്ക്കകം 230ൽ ഏറെപ്പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഏറെപ്പേരും ഡെങ്കി സ്ഥിരീകരിച്ച് ചികിത്സയിലാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിലെ ഡെങ്കിപ്പനി കണക്ക് ഏറെ മുന്നിലാണ്.
മറ്റു ജില്ലകളിൽ ഏതാനും ദിവസങ്ങളായി പ്രതിദിനം ശരാശരി 15ൽ താഴെ ഡെങ്കിപ്പനി കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുമ്പോൾ എറണാകുളം ജില്ലയിലെ പ്രതിദിന രോഗബാധ ശരാശരി 25ൽ അധികമാണ്. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 5 ദിവസം 7 പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. പനിക്കണക്കിന്റെ റിപ്പോർട്ടിൽ ജില്ലയുടെ മുന്നിൽ മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുണ്ട്.
433 പേർ ഇന്നലെ പനി ലക്ഷണങ്ങളോടെ എറണാകുളം ജില്ലയിൽ ചികിത്സ തേടിയപ്പോൾ തിരുവനന്തപുരം –701, മലപ്പുറം– 894, കോഴിക്കോട്– 675 എന്നിങ്ങനെയാണ് പനി ബാധിച്ചു ചികിത്സ തേടിയത്. കൊച്ചി നഗരത്തിലും പരിസരത്തുമായി മാലിന്യക്കൂമ്പാരം ഉയരുമ്പോൾ കൊതുകു നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താളം തെറ്റുന്നുണ്ട്. കാലവർഷം അടുത്തെത്തിയതോടെ കൊതുകു നിർമാർജനം, മാലിന്യ പ്രശ്നങ്ങൾ എന്നിവയിൽ ഉൾപ്പെടെ പരിഹാരമായില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.