ADVERTISEMENT

പെരുമ്പാവൂർ ∙ അധികൃതരുടെ അനാസ്ഥ മൂലം കൂവപ്പടി വില്ലേജിലെ ബ്ലോക്ക് 7ലെ കരഭൂമി നിലമായും നിലം കരഭൂമിയായും മാറിക്കിടക്കുന്നതു സ്ഥലം ഉടമകളെ വലയ്ക്കുന്നു. 2014 വരെ 3 തലമുറയായി വീട് വച്ചു താമസിച്ചിരുന്ന കരഭൂമികളെല്ലാം നിലമാക്കിയും കൃഷി ചെയ്തിരുന്ന നിലമെല്ലാം കരഭൂമിയാക്കിയും മാറ്റി. ഭൂമാഫിയയെ സഹായിക്കാൻ ഓരോ കാലത്തും ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങനെ ചെയ്തത് എന്നാണ് ആരോപണം. ഇതിനാൽ നിലമാക്കിയവയുടെ അടിസ്ഥാന വില നാലിരട്ടിയോളം വർധിച്ചു. കരഭൂമിയിൽ നിന്നു നിലമാക്കിയവയുടെ അടിസ്ഥാന വില മാറ്റം വരുത്തിയുമില്ല. നിലം വിൽക്കാൻ കൂടുതൽ ആധാര ചെലവ് വരും. ഇത് മൂലം മക്കളുടെ വിവാഹത്തിനോ, പഠനത്തിനോ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല.

അപേക്ഷ നൽകി കരയാക്കാൻ ശ്രമിച്ചാൽ വലിയ തുക അടയ്ക്കണം. ഈ വീഴ്ച റവന്യൂ അധികൃതരെയും, ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തിയിട്ടും പരിഹാരം കണ്ടില്ല. ഇത് ചെയ്ത ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റം ലഭിച്ചു കുന്നത്തുനാട് താലൂക്കിൽ അടക്കം ജോലി ചെയ്യുന്നുണ്ട്. ഭൂമി തരംമാറ്റം നടത്തിയ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്നും തരംമാറ്റൽ നിമിത്തം കഷ്ടത അനുഭവിക്കുന്നവരുടെ ഭൂമി പഴയ രീതിയിലാക്കണമെന്നും ബിജെപി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദേവച്ചൻ പടയാട്ടിൽ, സജീവ് മേനോൻ, മധുസൂദനൻ പിള്ള, അജിൽ മനയത്ത്, പി.ആർ. സലി, പി.ടി. ഗോപകുമാർ, പി.എം. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com