മഴ: വ്യാപക നാശനഷ്ടം; മരം കടപുഴകി വീട് തകർന്നു
Mail This Article
തിരുമാറാടി∙ പഞ്ചായത്തിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വീടിനു മുകളിൽ മരം കടപുഴകി വീണ് ചെള്ളയ്ക്കാപ്പടി പുന്നംകോട്ടിൽ മറ്റക്കാട്ട് ബൈജുവിന് (55) പരുക്കേറ്റു. ബൈജുവും കുടുംബവും വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സംഭവം. ഓട് പൊട്ടി വീണതിനെ തുടർന്നാണ് ബൈജുവിന് പരുക്കേറ്റത്. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. റബർ മരവും പ്ലാവിന്റെ ശിഖരവും വീണ് മണ്ണത്തൂർ ഈറ്റാപ്പിള്ളി പുന്നച്ചുവട്ടിൽ സാബുവിന്റെ വീട് തകർന്നു. സംഭവ സമയത്ത് 11 വയസ്സുള്ള സാബുവിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ അപകടം ഒഴിവായി.
മണിമലക്കുന്ന് കോളജിന് സമീപം മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാളിയപ്പാടം മണ്ണത്തൂർ റോഡിൽ പന കടപുഴകി വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് 1 മണിക്കൂർ ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി രണ്ടിടത്തും ഗതാഗതം പുനഃസ്ഥാപിച്ചു. പഞ്ചായത്തിൽ മണ്ണത്തൂർ, ഒലിയപ്പുറം, വാളിയപ്പാടം, മണിമലക്കുന്ന്, ചെള്ളയ്ക്കപ്പടി, വളപ്പ് എന്നിവിടങ്ങളിലും ഇലഞ്ഞി, ചമ്പമല, ചോരക്കുഴി, എംസി റോഡിൽ കൂത്താട്ടുകുളം മുതൽ ആറൂർ വരെയും വൈദ്യുതി മുടങ്ങി.