ADVERTISEMENT

നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന്റെ ചുമതല ഇന്നു മുതൽ സ്വകാര്യ കമ്പനികൾക്കാണ്. വലിയ തുക നൽകി സ്വകാര്യ ഏജൻസികൾക്കു മാലിന്യം കൈമാറുമ്പോൾ അതു കൃത്യമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കോർപറേഷനുണ്ട്.

ടണ്ണിന് 4000 രൂപ; ജൈവ മാലിന്യ സംസ്കരണം: 3 കമ്പനികളുമായി ധാരണയിൽ

മാലിന്യം സമ്പത്താണെന്നാണു പല നാട്ടുകാരും പറയുന്നത്. മാലിന്യത്തിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങളും ബയോഗ്യാസുമെല്ലാം ഉൽപാദിപ്പിച്ചു വരുമാനമുണ്ടാക്കുന്ന കോർപറേഷനുകൾ ഇന്ത്യയിൽ തന്നെയുണ്ട്. എന്നാൽ കൊച്ചി കോർപറേഷന് അതു ബാധ്യതയാണ്– കോടികളുടെ ബാധ്യത. ഇന്നു മുതൽ ഒരു ടണ്ണിന് 4000 രൂപയാണു മാലിന്യം കൊണ്ടു പോകാൻ കമ്പനികൾക്കു കോർപറേഷൻ നൽകേണ്ടത്. പ്രതിദിനം ശരാശരി 150 ടൺ മാലിന്യം കോർപറേഷൻ പരിധിയിലുണ്ടാകുന്നുവെന്നു കരുതുക. പ്രതിദിനം കോർപറേഷന് 6 ലക്ഷം രൂപ ചെലവു വരും. ഒരു വർഷത്തിന് 22 കോടി രൂപ! ബ്രഹ്മപുരത്തു പുതിയ പ്ലാന്റ് പണിയാൻ കുറഞ്ഞത് 2 വർഷമെടുക്കും. അതുവരെ മാലിന്യം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം. വൻതുക നൽകി ജൈവ മാലിന്യം സ്വകാര്യ കമ്പനികൾക്കു കൈമാറുമ്പോൾ അതു കൃത്യമായി സംസ്കരിക്കുന്നുവെന്നു കോർപറേഷൻ ഉറപ്പാക്കണം.

സംസ്കരണം എങ്ങനെ?

ശുചിത്വ മിഷൻ പറയുന്നതു പ്രകാരം സ്വകാര്യ കമ്പനികൾ 3 തരത്തിലാണു സംസ്കരിക്കുന്നത്. 1. ജൈവ മാലിന്യം ഫാമുകളിൽ പന്നികൾക്കു തീറ്റയായി ഉപയോഗിക്കുക. 2. കുഴി കംപോസ്റ്റ്: പരമ്പരാഗത രീതിയിൽ കുഴിയെടുത്തു ജൈവ മാലിന്യം സംസ്കരിക്കുന്ന രീതി. 3. വിൻഡ്രോ കംപോസ്റ്റ്: ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യം സംസ്കരിച്ചിരുന്നതിനു സമാനമായ രീതി. ടെക് ഫാം ഇന്ത്യ ലിമിറ്റഡ്, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻസ്, വികെയർ ഷോപ്പിങ് എന്നീ 3 സ്ഥാപനങ്ങളാണു ജൈവ മാലിന്യ ശേഖരണത്തിനു കോർപറേഷനുമായി ധാരണയായിട്ടുള്ളത്. വൈറ്റില, ഇടപ്പള്ളി, പച്ചാളം സോണുകളിലെ ഡിവിഷനുകളിലെയും എറണാകുളം മാർക്കറ്റിലെയും ജൈവ മാലിന്യം ടെക് ഫാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണു നൽകുക.

ശുചിത്വ മിഷൻ പറയുന്നത് ‘സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തി’

കോർപറേഷൻ ജൈവ മാലിന്യം കൈമാറുന്ന സ്വകാര്യ ഏജൻസികളുടെ സ്ഥല പരിശോധന നടത്തി പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടെന്നു ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. ശരിയായ രീതിയിൽ പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പാക്കിയാണ് ഏജൻസികളെ തിരഞ്ഞെടുത്തിട്ടുള്ളതെന്നു ശുചിത്വ മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫിസർ ആർ.എസ്. അമീർഷാ പറഞ്ഞു.

മാതൃകയാകണം നമ്മളും

മാലിന്യ സംസ്കരണത്തിൽ ഏറെ പ്രസക്തമാണ് ‘5R’ എന്ന ആശയം– റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റിക്കവർ, റീസൈക്കിൾ.

∙ റെഫ്യൂസ്: നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
∙ റെഡ്യൂസ്: മനസ്സുവച്ചാൽ നമ്മുടെ വീടുകളിൽ തന്നെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകും.
∙ റീയൂസ്: പുതിയവ വാങ്ങാതെ സാധനങ്ങൾ പരമാവധി വീണ്ടും ഉപയോഗിക്കുക.
∙ റിക്കവർ: കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് അതിൽ നിന്ന് ഉപയോഗിക്കാനാകുന്നവ വീണ്ടെടുക്കുക.
∙ റീസൈക്കിൾ: റീസൈക്കിൾ ചെയ്തു പുനരുപയോഗിക്കാൻ കഴിയുന്നവ ആ രീതിയിലേക്കു മാറ്റുക.

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു മാലിന്യ സംസ്കരണത്തിൽ നഗരം പ്രതിസന്ധി നേരിട്ടപ്പോൾ നഗരം വൃത്തിയാക്കാനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയ ചുമട്ടുതൊഴിലാളികളും വിദ്യാർഥികളുമുൾപ്പെടെ ഒട്ടേറെ പേരുണ്ട്. സിഎസ്ആർ ഫണ്ട് പ്രയോജനപ്പെടുത്തി അഞ്ഞൂറിലേറെ ബയോ ബിന്നുകളാണു കൗൺസിലർ എസ്. ശശികലയുടെ നേതൃത്വത്തിൽ രവിപുരം ഡിവിഷനിൽ വിതരണം ചെയ്തത്. പാടിവട്ടം ഡിവിഷനിൽ കൗൺസിലർ ആർ. രതീഷിന്റെ നേതൃത്വത്തിൽ തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കി. മറ്റു പല കൗൺസിലർമാരും പദ്ധതികൾ നടപ്പാക്കി വരുന്നു.

കോർപറേഷന്റെ നേതൃത്വത്തിൽ 20,000 വീടുകളിലേക്ക് ഈ സാമ്പത്തിക വർഷം ബയോബിന്നുകളും ചെടിച്ചട്ടികളും വിതരണം ചെയ്യും. സ്രോതസ്സിൽ തന്നെ കൃത്യമായി തരംതിരിച്ചും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കിയും കേന്ദ്രീകൃതമായി സംസ്കരിക്കേണ്ട മാലിന്യത്തിന്റെ അളവ് കുറച്ചു വരുന്നതു നല്ലതു തന്നെ. പക്ഷേ, കൊച്ചി പോലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു നഗരത്തിൽ മികച്ച കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ ആവശ്യമാണ്. അതിൽ പരാജയപ്പെട്ടതാണു ബ്രഹ്മപുരം തീപിടിത്തം പോലെ കൊച്ചിക്കു ചീത്തപേരുണ്ടാക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com