അങ്കമാലി ∙ റെയിൽവേ സ്റ്റേഷനു സമീപം ആൻസ് ഫ്രൂട്സ് സ്റ്റാളിന്റെ ഗോഡൗണിനു പിന്നിലെ വീടിന്റെ മുറ്റത്ത് അട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ട്രേകൾക്കു തീപിടിച്ചു. വൻ ശബ്ദത്തോടെയും ഉയരത്തിലും തീപടർന്നതും പരിസര പ്രദേശങ്ങളിലെങ്ങും പുകച്ചുരുളുകൾ നിറഞ്ഞതും നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ഇന്നലെ 3.20നായിരുന്നു തീപിടിത്തം. വീട്ടിൽ തൊഴിലാളികൾ താമസിക്കുന്നുണ്ട്. വീടിനു സമീപത്തു കിടന്ന മാലിന്യം കത്തിച്ചപ്പോൾ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന പ്ലാസ്റ്റിക് ട്രേയിലേക്കു തീപടരുകയായിരുന്നു.
അഗ്നി രക്ഷാ സേനയുടെ 3 യൂണിറ്റ് ഒരു മണിക്കൂർ പരിശ്രമിച്ചാണു തീകെടുത്തിയത്. വീടിന്റെ ജനലിനോടു ചേർന്നാണ് ഉപയോഗശൂന്യമായത് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ട്രേകൾ അട്ടിയിട്ടുവച്ചിരുന്നത്. തീപിടിച്ചതോടെ ജനൽ കത്തിപ്പോയി. വീടിനുള്ളിലേക്കു തീപടരുമെന്ന ഭീതിയിൽ വീടിന്റെ ഉള്ളിൽ നിന്നു ബെഡ്ഡുകളും മറ്റും പുറത്തേക്ക് എത്തിച്ചു.
ജനലിനു സമീപത്തെ കട്ടിലിൽ കിടന്നിരുന്ന ബെഡ്ഡിനു തീപിടിച്ചു. സമീപത്തെ വീടുകളിലേക്കു തീപടരാതിരുന്നതു രക്ഷയായി. തീപടരുമെന്നു ഭയന്ന് സമീപവാസികൾ വീടുകളിൽ നിന്നു പുറത്തേക്കിറങ്ങി. തീപിടിത്തത്തിൽ സമീപത്തെ പറമ്പിലെ തെങ്ങ് കത്തിനശിച്ചു. സർവീസ് വയറും കേബിൾ വയറും കത്തിനശിച്ചു.