ADVERTISEMENT

ചേരാനല്ലൂർ ∙ കാർ വർക്‌ഷോപ്പിൽ തീപിടിച്ചതിനെത്തുടർന്ന് 20 കാറുകൾ കത്തി നശിച്ചു. ഒന്നേകാൽ കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. വർക്‌ഷോപ്പിന്റെ സമീപത്തുള്ള ഒരു കടയിലും ഇതേസമയത്തു തീപടർന്നെങ്കിലും ഉടനടി തീയണച്ചതിനാൽ കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചില്ല. കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ സിഗ്നൽ കവലയിൽ നിന്ന് ഏലൂർ ഭാഗത്തേക്കു പോകുന്ന വശത്തുള്ള ബിആർഎസ് കാർ വർക്‌ഷോപ്പിലാണ് ഇന്നലെ പുലർച്ചെ നാലരയോടെ തീപടർന്നത്. ഇവിടെ കാർ ബോഡി ബിൽഡിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 12 കാറുകൾ പൂർണമായും 8 കാറുകൾ ഭാഗികമായും കത്തി നശിച്ചു.

അമിത വൈദ്യുതി പ്രവാഹത്തെത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയുടെ 6 യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രിച്ചത്. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷും രണ്ടു പങ്കാളികളും ചേർന്നു നടത്തുന്ന വർക്‌ഷോപ്പിലാണ് അപകടമുണ്ടായത്.

ബോഡി ബിൽഡിങ് യാർഡിന്റെ തോട്ടുപുറം ചേർന്നുള്ള സർവീസ് സെന്ററിൽ‌ ഇരുപതിലേറെ വാഹനങ്ങൾ ഉണ്ടായിരുന്നു. ഇതിനുപുറമെ വർക്‌ഷോപ്പിന്റെ പരിസരത്തും അൻപതിലേറെ കാറുകളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. വർക്‌ഷോപ്പിന് ഇൻഷുറൻസ് ഉള്ളതായി ഉടമ കെ.ജി.രാജേഷ് പറഞ്ഞു. പഞ്ചായത്തിൽ അടിക്കടി ഉണ്ടാകുന്ന അമിത വൈദ്യുതി പ്രവാഹം നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ കെഎസ്ഇബി അധികൃതർക്കു നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് അംഗം ഷിമ്മി ഫ്രാൻസിസ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com