കാലടി പ്ലാന്റേഷനിൽ പുലി ഇറങ്ങി പശുവിനെ കൊന്നു, തൊഴിലാളികൾ ഭീതിയിൽ
Mail This Article
അയ്യമ്പുഴ ∙ കാലടി പ്ലാന്റേഷൻ കോർപറേഷൻ കല്ലാല എസ്റ്റേറ്റ് എട്ടാം ബ്ലോക്കിൽ ആശുപത്രിക്കു സമീപം അയ്യംകുളം രമേശിന്റെ 5 വയസ്സുള്ള പശുവിനെ പുലി ആക്രമിച്ചു കൊന്നു. കുറച്ചുദിവസങ്ങളായി ഇവിടെ പുലിശല്യം രൂക്ഷമാണ്. ആറോളം പശുക്കളെ പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്.
പോസ്റ്റ് ഓഫിസ് ജംക്‌ഷൻ എട്ടാം ബ്ലോക്ക് എന്നിവിടങ്ങളിൽ മരങ്ങൾക്കു മുകളിലും പാറകൾക്ക് ഇടയിലും പശുക്കളുടെ ജഡം കാണാറുണ്ട്. പുലി പിടിക്കുന്ന പശുക്കളെ ഭക്ഷിച്ചശേഷം മരങ്ങൾക്കു മുകളിലും പാറകൾക്ക് ഇടയിലും സൂക്ഷിച്ചു വയ്ക്കുന്ന പതിവുണ്ട്. ഒരു മാസത്തിനിടെ മനോഹരൻ എന്നയാളുടെ പശുവിനെയും 4 മൂരിക്കിടാങ്ങളെയും ഒരു പശുക്കിടാവിനെയും പുലി ആക്രമിച്ചു കൊന്നു. അയ്യംകുളം രമേശന്റെ ക്വാർട്ടേഴ്സിൽ നിന്നു മുൻപും പശുക്കിടാക്കളെ പുലി പിടിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സുകളോടു ചേർന്നുള്ള തൊഴുത്തുകളിൽ നിന്നു പുലി പശുവിനെ പിടിച്ചുകൊണ്ടു പോകാറുണ്ട്.
ക്വാർട്ടേഴ്സുകളുടെ മുറ്റത്തു നിൽക്കുന്ന ഒട്ടേറെ നായ്ക്കളെയും പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്. ക്വാർട്ടേഴ്സുകൾക്കു സമീപത്ത് ഇഞ്ചക്കാടുകളുണ്ട്. ഈ കാടുകളിലാണു പുലികൾ തങ്ങുന്നതെന്നാണു തൊഴിലാളികൾ പറയുന്നത്. ഇഞ്ചക്കാട് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടി ഇല്ല.