ADVERTISEMENT

കൊച്ചി∙ കൊച്ചിൻ ഷിപ്‌യാഡിൽ ഐഎൻഎസ് വിക്രാന്തിനു ‘ഫസ്റ്റ് സർവീസ്!’ ഫ്ലൈറ്റ് ടെസ്റ്റുകളുൾപ്പെടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന്റെ അഭിമാനമുയർത്തിയാണു വിക്രാന്ത്, റീഫിറ്റ് എന്നറിയപ്പെടുന്ന പ്രഥമ അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ഷിപ്‌യാഡിൽ മടങ്ങിയെത്തിയത്.  ഓഗസ്റ്റ് 5ന് വിക്രാന്തിന്റെ ആദ്യ സമുദ്രപരീക്ഷണത്തിന് ഒരു വയസ്സ് പൂർത്തിയാകുകയാണ്. പ്രൊപ്പല്ലറുകളുൾപ്പെടെ കപ്പലിലെ യന്ത്രഭാഗങ്ങൾ, ഊർജോൽപാദന സംവിധാനങ്ങൾ, ദിശാനിർണയ– ആശയവിനിമയോപാധികൾ എന്നിവയുടെ പ്രവർത്തനക്ഷമത റീഫിറ്റ് വേളയിൽ പരിശോധിക്കും. 

  രാജ്യം തദ്ദേശീയമായി നിർമിച്ച മറ്റു കപ്പലുകളെ അപേക്ഷിച്ചു റെക്കോർഡ് വേഗത്തിലാണു വിക്രാന്ത് പ്രഥമ സമുദ്രയാത്ര മുതലുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയത്. വിമാനങ്ങളിറക്കിയും പറന്നുയർന്നുമുള്ള പരീക്ഷണങ്ങൾ നടത്തിയതും യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും രാത്രി ലാൻഡിങ്ങുമെല്ലാം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കി. ഏറ്റവുമൊടുവിൽ രണ്ടു വിമാനവാഹിനികളുടെ സംയുക്ത പരിശീലനത്തിലും കപ്പൽവ്യൂഹ പരിശീലനത്തിലും പങ്കെടുത്ത ശേഷമാണു വിക്രാന്ത് കൊച്ചിയിലേക്കു മടങ്ങിയെത്തിയത്.

ഇന്ത്യൻ നാവികസേനയുടെ എല്ലാ വിമാനവാഹിനികളും റീഫിറ്റ് ചെയ്യാൻ അവസരം ലഭിച്ച കപ്പൽശാലയെന്ന ഖ്യാതിയും ഇതോടെ കൊച്ചിൻ ഷിപ്‌യാഡിനു സ്വന്തമായി. പഴയ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിരാട്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയെല്ലാം പല കാലഘട്ടങ്ങളിലായി കൊച്ചി കപ്പൽശാലയിൽ ആദ്യ അറ്റകുറ്റപ്പണികൾക്ക് എത്തിയിട്ടുണ്ട്.

വിക്രാന്ത് നവംബറിൽ പൂർണ യുദ്ധസജ്ജം

കൊച്ചി∙ രാജ്യത്തിന്റെ തദ്ദേശനിർമിത വിമാനവാഹിനി നവംബറിൽ പൂർണ യുദ്ധസജ്ജമാകുമെന്നു നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. രാജ്യാന്തര യോഗാദിനാഘോഷങ്ങൾക്കായി കൊച്ചിയിലെത്തിയ അദ്ദേഹം മനോരമയോടു സംസാരിക്കുകയായിരുന്നു. രാജ്യം തദ്ദേശീയമായി നിർമിക്കുന്ന രണ്ടാം വിമാനവാഹിനിക്കുള്ള സർക്കാർ അനുമതി അടുത്ത വർഷമേ ലഭിക്കാൻ സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.  പുതിയൊരു വിമാനവാഹിനി നിലവിലുള്ളതിലും ആധുനികമാകണം. അതിനു വേണ്ട പുതിയ സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവയെപ്പറ്റിയെല്ലാം തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് വ്യക്തത വരാൻ അൽപം സമയം കൂടിയെടുക്കും. അഡ്മിറൽ പറഞ്ഞു. 

പരമാവധി 4 മാസം കൊണ്ട് കൊച്ചിയിൽ വിക്രാന്തിന്റെ റീഫിറ്റ് പൂർത്തിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. കപ്പലിൽ ചില അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിക്കാനുണ്ട്. ഈ ജോലികൾ ഒക്ടോബറോടെ പൂർത്തിയാക്കിയാൽ നവംബറിൽ പൂർണസജ്ജമാക്കി സേനാവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നാണു നിഗമനം.

രാജ്യത്തെ ഏറ്റവും വലിയ നാവികത്താവളമായ കർണാടക കാർവാറിലെ ഐഎൻഎസ് കടമ്പയുടെ കീഴിലാകും വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പൽവ്യൂഹം വിന്യസിക്കപ്പെടാൻ സാധ്യത. കാർവാറിൽ സീ ബേഡ് പദ്ധതിയിൽപ്പെടുത്തി വിമാനവാഹിനികൾക്കായി നിർമിച്ച കൂറ്റൻ ബെർത്തിൽ ആഴ്ചകൾക്കു മുൻപു വിക്രാന്ത് അടുപ്പിച്ചിരുന്നു.

English Summary: INS Vikrant in Kochi for 'First Service'; Full battle gear in November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com