ADVERTISEMENT

വൈപ്പിൻ∙ തീരദേശ പരിപാലന നിയമം മൂലം വീട് നിർമിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന ഭേദഗതി നടപ്പാക്കുന്ന  കാര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റിയും സർക്കാരും മൗനം തുടരുന്നതിനിടെ പ്രശ്നത്തിൽ ഇടപെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. എടവനക്കാട് സ്വദേശിയായ പൊതുപ്രവർത്തകൻ സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും, അക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിക്കണമെന്നുമാണ് മന്ത്രാലയത്തിൽ നിന്ന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ  മെംബർ സെക്രട്ടറിക്ക് നിർദേശം ലഭിച്ചത്. 

ഇതു സംബന്ധിച്ചുള്ള അറിയിപ്പ്  പരാതിക്കാരനായ ഇ.കെ.സലിഹരനും ലഭിച്ചിട്ടുണ്ട്.കേരളത്തിൽ പ്രാബല്യത്തിലുള്ള  2011ലെ തീരദേശ പരിപാലന നിയമത്തിന് അനുബന്ധമായി 2020 മേയ് ഒന്നിനാണ് ഭേദഗതി പ്രസിദ്ധീകരിച്ചത്. ഇതു പ്രകാരം പൊക്കാളിപ്പാടങ്ങളുടെയും ചെമ്മീൻ കെട്ടുകളുടെയും അടുത്ത് താമസിക്കുന്നവർക്ക് തൂമ്പുകൾ വേലിയേറ്റ രേഖയായി കണക്കാക്കി കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കഴിയും. 2011ലെ നിയമ പ്രകാരം വേലിയേറ്റ രേഖയായി കണക്കാക്കി വരുന്നത് ജലാശയങ്ങളുടെ വരമ്പ് ആണ്. 

ഇതിനു പകരം തൂമ്പുമായുള്ള  അകലം കണക്കിലെടുക്കുമ്പോൾ നിലവിൽ വീട് നിർമാണത്തിന് കാത്തിരിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾക്ക് അതിനുള്ള അനുമതി ലഭിക്കും. ഭേദഗതി പുറത്തു വന്ന്  3 വർഷം പിന്നിട്ടിട്ടും അത് സംസ്ഥാനത്ത് നടപ്പാക്കാൻ നടപടി ഉണ്ടായിട്ടില്ല. ഭേദഗതി നിലവിലുള്ള കാര്യം സാധാരണക്കാർക്കു മാത്രമല്ല  ജനപ്രതിനിധികൾക്കും അറിയാത്ത സാഹചര്യമായിരുന്നു. ‘മലയാള മനോരമ’യാണ് ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്. ഭേദഗതി ചൂണ്ടിക്കാട്ടി ചിലർ കോടതിയെ  സമീപിച്ച്  വീട് നിർമാണത്തിന് അനുകൂല ഉത്തരവ്  വാങ്ങിയിട്ടും പഞ്ചായത്ത്  അധികൃതർ അനുമതി നിഷേധിക്കുന്നതായി പരാതിയുണ്ട്. 

എടവനക്കാട് പഞ്ചായത്ത് ഭരണ നേതൃത്വം ഇതു സംബന്ധിച്ച് ഹൈബി ഈഡൻ എംപിക്ക് പരാതി നൽകിയത് ഒഴിച്ചാൽ തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിസ്സംഗത തുടരുകയാണ്. കഴിഞ്ഞ ജൂൺ 12 ന് കടവന്ത്രയിൽ  നടന്ന പബ്ലിക് ഹിയറിങ്ങിൽ ഭേദഗതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പിന്നീട്  പൊതുപ്രവർത്തകർ തീരദേശ പരിപാലന അതോറിറ്റിയുടെ മെംബർ സെക്രട്ടറിക്ക് അയച്ച പരാതികൾക്ക്  പ്രതികരണം  ഉണ്ടായില്ല.  തുടർന്ന് ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട  മന്ത്രി തുടങ്ങിയവർക്കും പരാതി അയച്ചു. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com