ഉറക്കം കെടുത്തിയ മോഷ്ടാക്കളെ നാട്ടുകാർ കാത്തിരുന്നു പിടിച്ചു
Mail This Article
മൂവാറ്റുപുഴ∙ പണ്ടപ്പിള്ളിയിലെ മോഷണ സംഘത്തെ നാട്ടുകാർ കാത്തിരുന്നു പിടികൂടി. തുടർച്ചയായ ദിവസങ്ങളിൽ പണ്ടപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു മോട്ടറുകളും ഇരുമ്പു ഷട്ടറുകളും മറ്റും മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തിലെ 2 പേരെയാണു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്.
സംഘാംഗങ്ങളിൽ ഒരാൾ ബൈക്കിൽ രക്ഷപ്പെട്ടു. പാലക്കുഴ മുങ്ങാംകുന്നു സ്വദേശി ബിനു (45), പൊട്ടൻമല സ്വദേശി അനൂപ് (44) എന്നിവരാണു പിടിയിലായത്. മോഷണത്തിനു നേതൃത്വം നൽകുന്ന ഒട്ടേറെ കേസുകളിൽ പ്രതിയായ പണ്ടപ്പിള്ളി സ്വദേശിയാണു നാട്ടുകാരെ വെട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ടത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പണ്ടപ്പിള്ളിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നു മോട്ടറുകളും യന്ത്രസാമഗ്രികളും ഇരുമ്പ് ഷട്ടറുകളും മോഷ്ടിക്കുന്ന സംഘം ദിവസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയായിരുന്നു. ഇതേ തുടർന്നു ജനങ്ങൾ ജാഗ്രതയിലുമായിരുന്നു. ഇന്നലെ പുലർച്ചെ പണ്ടപ്പിള്ളിയിലെ ക്രഷറിൽ മോഷണത്തിന് എത്തിയപ്പോഴാണു നാട്ടുകാർ ഇവരെ പിടികൂടിയത്.
ക്രഷറിലേക്ക് ആദ്യം ബൈക്കിൽ എത്തിയ സംഘം മതിൽ ചാടിക്കടന്ന് ഇരുമ്പ് ഷട്ടറുകൾ മതിലിനു പുറത്തേക്ക് എടുത്തിട്ടു. തുടർന്ന് ബിനു ഓട്ടോറിക്ഷയിൽ എത്തി ഷട്ടറുകൾ ഓട്ടോയിൽ കയറ്റുന്നതിനിടെയാണു നാട്ടുകാർ ചേർന്നു ഇവരെ പിടികൂടിയത്. ഇതിനിടയിൽ ഒരാൾ രക്ഷപ്പെടുകയായിരുന്നു.
പണ്ടപ്പിള്ളിയിലെ ആറോളം സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. ഇതേ തുടർന്നു നാട്ടുകാർ പൊലീസിനു പരാതിയും നൽകിയിരുന്നു. മോഷണം തുടർച്ചയായതോടെയാണു നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയത്.