ഇങ്ങനെ കിളി മീൻ കിട്ടിയാൽ ‘കിളി’ പോയതു തന്നെ; കിലോയ്ക്ക് 40 രൂപ
Mail This Article
വൈപ്പിൻ∙ ഇങ്ങനെ കിളി മീൻ കിട്ടിക്കൊണ്ടിരുന്നാൽ കിളി പോയതു തന്നെ. ഇപ്പോൾ തന്നെ വില നിലവാരത്തിന്റെ കിളി താഴേക്കു പതിച്ചു. ട്രോളിങ് നിരോധനം കഴിഞ്ഞ് 2 ദിവസം പിന്നിടുമ്പോൾ ഹാർബറുകളിൽ നിറഞ്ഞ് കിളിമീനാണ്. വൈപ്പിൻ തീരത്തു നിന്നു കടലിറങ്ങിയ ബോട്ടുകൾക്കെല്ലാം വൻതോതിൽ കിളിമീൻ ലഭിച്ചു. ഹാർബറുകളെല്ലാം കിളിമീൻ മയമായതോടെ വില കുത്തനെ ഇടിഞ്ഞ് കിലോഗ്രാമിന് 40 രൂപവരെ എത്തുകയും ചെയ്‌തു.
ആദ്യദിവസം 100– 130 രൂപ നിരക്കിലായിരുന്നു കച്ചവടം. ഇക്കുറി നിരോധനം കഴിഞ്ഞു കടലിലിറങ്ങിയതു മുതൽ ബോട്ടുകൾക്കു പ്രധാനമായി ലഭിക്കുന്നത് കിളിമീനാണ്. മറ്റു മീനുകൾ തീരെയില്ല. ആദ്യ ദിവസങ്ങളിൽ കിളിക്കു മെച്ചപ്പെട്ട വില കിട്ടിയതിനാൽ പല ബോട്ടുകൾക്കും ലക്ഷങ്ങളുടെ കോളാണു കയ്യിലായത്. എന്നാൽ ഇന്നലെ സ്ഥിതി മാറി. വരുംദിനങ്ങളിൽ കിളിമീൻ ലഭ്യത വർധിക്കാനാണു സാധ്യത. കാഴ്‌ചയിലെ ഭംഗി രുചിയുടെ കാര്യത്തിൽ ഇല്ലാത്തതിനാൽ പ്രാദേശിക വിപണിയിൽ കിളിമീനിനു വലിയ ഡിമാൻഡില്ല. എന്നാൽ ഹൈറേഞ്ച് മേഖലകളിലേക്കും മറ്റും ഇതു കാര്യമായി കയറ്റിപ്പോകുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
വർഷങ്ങളായി ഉത്തരേന്ത്യൻ കമ്പനികളാണു പ്രധാനമായി കിളിമീൻ വാങ്ങുന്നത്. പേസ്‌റ്റ് രൂപത്തിലാക്കി കയറ്റുമതി ചെയ്യുന്നതിനാണിത്. കിളിമീനിനു തരക്കേടില്ലാത്ത വിലകിട്ടിത്തുടങ്ങിയതും കമ്പനികളുടെ വരവോടെയാണ്. എന്നാൽ ഇപ്പോൾ ലഭ്യത വൻതോതിൽ വർധിച്ചതോടെ കാര്യങ്ങൾ വീണ്ടും പഴയ സ്‌ഥിതിയായിരിക്കുകയാണ്. അതേസമയം, ഈ സമയത്തു കിട്ടാറുള്ള കരിക്കാടിച്ചെമ്മീനിനു വേണ്ടി വല നീട്ടിയ ബോട്ടുകൾക്കു നിരാശയായിരുന്നു ഫലം. ചെമ്മീൻ കിട്ടിയില്ലെന്നു മാത്രമല്ല വലയിലാകെ ‘കടൽച്ചൊറി’ എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം നിറയുകയും ചെയ്തു.
English Summary : Kerala's trawling ban comes to an end after 52 days