പായൽ കൂട്ടമായെത്തി, മത്സ്യബന്ധനം പ്രതിസന്ധിയിൽ
Mail This Article
പള്ളുരുത്തി∙ കാലംതെറ്റിയെത്തിയ പോളപ്പായൽ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലയിലെ ഉൾനാടൻ ജലാശയങ്ങളിലേക്കാണ് പായൽ കൂട്ടമായെത്തിയത്.
ഇതുമൂലം ചെറുവള്ളങ്ങൾ കായലിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയായി. നീട്ടുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്. കായലിനു കുറുകെ ഇടുന്ന വലയിൽ പോളപ്പായൽ കയറി ബുദ്ധിമുട്ട് ഉണ്ടാകുന്നു. മാത്രമല്ല, പായൽ മൂലം ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇത് തുടർന്നാൽ സ്ഥിതി രൂക്ഷമാകുമെന്ന് തൊഴിലാളികൾ പറയുന്നു. മുൻപ് കന്നി മാസത്തിലാണ് പായലുകൾ കായലിലേക്ക് എത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലംതെറ്റിയാണ് ഇവയെത്തുന്നത്. പായൽക്കൂട്ടത്തിൽ പെട്ട് ഒഴുകിയെത്തുന്ന പാമ്പുകളും നാട്ടുകാർക്ക് ശല്യമാകുന്നു. ഉറവിടങ്ങളിൽ നിന്നുതന്നെ പായൽകൂട്ടത്തെ നശിപ്പിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.