ADVERTISEMENT

കൊച്ചി ∙ ഇന്നു പുതുവർഷപ്പുലരി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണക്കാലത്തിലേക്കു നാടും നഗരവും പാദമൂന്നുന്ന ദിനം. മഴയൊഴിഞ്ഞുനിന്ന കർക്കടകംവിട്ടു വന്നെത്തുന്നതു പ്രതീക്ഷയുടെയും പ്രത്യാശയുടെയും ചിങ്ങം. കാർഷികസമൃദ്ധിയുടെ  പൊന്നിൻചിങ്ങമാസത്തിലെ ആദ്യദിനമായ ഇന്നു കർഷകദിനമായി ആചരിക്കുകയാണു കേരളം. കർഷകരെ ആദരിച്ചും കാർഷികസമൃദ്ധി വിളിച്ചറിയിച്ചും കർഷകദിനാചരണം നാടെങ്ങും നടത്തും.

കസവു മുണ്ടും ഷർട്ടുമണിഞ്ഞു പുരുഷന്മാരും സെറ്റുസാരിയുടുത്തു സ്ത്രീകളും ഓഫിസുകളിലും ജോലിസ്ഥലങ്ങളിലുമെത്തും. കോളജുകളിലും മറ്റും വിദ്യാർഥികൾ കേരളീയവേഷമണിഞ്ഞെത്തി  ഓണക്കാലത്തിന്റെ വരവറിയിക്കും. ഓണാഘോഷത്തിന് ഔപചാരിക തുടക്കമാകുന്ന അത്തംനാൾ 20നാണ്. വിഖ്യാതമായ അത്തച്ചമയഘോഷയാത്രയ്ക്കൊരുങ്ങുകയാണു തൃപ്പൂണിത്തുറ. അത്തംനാളിൽ മുഖ്യമന്ത്രി പിണറായി വിജയനാണു ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഓണ ഐതിഹ്യവുമായി ഏറെ അടുത്തുനിൽക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിൽ ഉത്സവക്കാലത്തിനും തുടക്കമാകുന്നു. അത്തംനാൾ വൈകിട്ട് 8നാണു കൊടിയേറ്റം.

 കോവിഡിന്റെ ദുരിതഛായ പൂർണമായി ഇല്ലാതായ ആദ്യ ഓണക്കാലമാണ് ഇത്തവണത്തേത്. കോവിഡിന്റെ ആശങ്ക പൂർണമായി വിട്ടകലാത്ത അന്തരീക്ഷം കഴിഞ്ഞ ഓണക്കാലത്തിന്റെ പകിട്ടിനെയും ബാധിച്ചിരുന്നു. ഇത്തവണ വിപണികൾ സജീവമായിക്കഴിഞ്ഞു. സമൃദ്ധിയുടെ നിറപുത്തരിയും ഇല്ലംനിറയും ഇന്നു മിക്ക ക്ഷേത്രങ്ങളിലും നടക്കും. ഒട്ടേറെ ക്ഷേത്രങ്ങളിൽ ഇതിനകം ഇല്ലംനിറ, നിറപുത്തരി ഉത്സവം നടന്നു. കാർഷിക ഐശ്വര്യസമൃദ്ധിയുടെ പ്രതീകമായി പൂജിച്ച നെൽക്കതിരുകൾ ക്ഷേത്രങ്ങളിൽനിന്നു ഭക്തർക്കു വിതരണം ചെയ്യും. സമൃദ്ധിയുടെ ഓണത്തെ വരവേൽക്കുന്ന നാളുകളാണിനി. പൂവിളികളുടെ നാളുകളെ കാക്കുകയാണു മലയാളിമാനസങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com