കുണ്ടന്നൂർ ∙ 1.75 കിലോ മീറ്ററുള്ള കുണ്ടന്നൂർ– തേവര പാലത്തിൽ വീണ്ടും ടാർ ഉരുണ്ടു കൂടുന്നു. പലയിടത്തും ടാർ ഇളകി നടപ്പാതയിലേക്ക് കയറിയ നിലയിലാണ്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് അപകടം ഏറി. ബൈക്കുകളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കുഴികൾ കണ്ട് വാഹനങ്ങൾ വേഗം കുറയ്ക്കുന്നതോടെ ഗതാഗതം പ്രയാസം നിറഞ്ഞതായി. കഴിഞ്ഞ ദിവസം പാലത്തിലെ കുഴിയിൽ വീണ ചരക്കു ലോറിയുടെ ആക്സിൽ ഒടിഞ്ഞു.
കെട്ടിവലിച്ചു മാറ്റാൻ പോലുമാകാതെ മണിക്കൂറുകളോളം ലോറി കിടന്നു. ഗതാഗതക്കുരുക്ക് കിലോ മീറ്ററുകൾ നീണ്ടു. എല്ലാ സ്പാനുകളോടു ചേർന്നും രണ്ടും മൂന്നും കുഴികളുണ്ട്. കുഴിയിൽ വീണ് ആരെങ്കിലും മരിക്കാൻ കാത്തിരിക്കുകയാണോ അധികൃതരെന്ന് യാത്രികർ ചോദിക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി എടുത്തില്ലെങ്കിൽ മരട്– നെട്ടൂർ മേഖലയിലെ വിവിധ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തുമെന്ന് നെട്ടൂർ മേഖലാ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ബി. മഹേശൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
മന്ത്രി നേരിട്ട് ഇടപെട്ടിട്ടും തഥൈവ!
∙ 2 വർഷം മുൻപ് പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തിരക്കിട്ടു കുഴികൾ മൂടിയിരുന്നു.മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി പരിശോധനയും നടത്തി. കുണ്ടന്നൂർ പാലത്തിന്റെ പരിതാപകരമായ അവസ്ഥയേയും അപകടങ്ങളേയും പറ്റി ഒട്ടേറെ പരാതികൾ കിട്ടിയിട്ടുണ്ടെന്നും ശാശ്വത പരിഹാരം എങ്ങനെ സാധ്യമാകുമെന്നതു പരിശോധിക്കുമെന്നുമെല്ലാം അന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പാലം പഴയതിലും മോശമായി. കൈവരിയും മറ്റും ചായം പൂശി പാലം മോടിയാക്കിയെങ്കിലും ടാറിങ്ങിന്റെ കാര്യത്തിൽ നീക്കമൊന്നുമുണ്ടായില്ല.
English Summary: Kundannoor Bridge Crack