ബ്രഹ്മപുരത്തെ ശുചിമുറി മാലിന്യ പ്ലാന്റ് നോക്കുകുത്തി

Mail This Article
കിഴക്കമ്പലം∙ ബ്രഹ്മപുരത്ത് ശുചിമുറി മാലിന്യ പ്ലാന്റിനെ നോക്കുകുത്തിയാക്കി ശുചിമുറി മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നു. രാത്രികാലങ്ങളിലാണ് ജില്ലയിലെ ഒട്ടുമിക്ക വാഹനങ്ങളും ശുചിമുറി മാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നത്. ബ്രഹ്മപുരത്ത് ആളൊഴിഞ്ഞ ഇടങ്ങളിൽ ഇപ്പോഴും ശുചിമുറി മാലിന്യം തള്ളുന്നത് പതിവാണ്. ഇതു തടയുവാൻ ബ്രഹ്മപുരത്തു കാവൽക്കാരനെ നിയോഗിച്ചിട്ടുണ്ട്, പക്ഷേ, പ്രയോജനമില്ല.
ശുചിമുറി മാലിന്യ പ്ലാന്റ് നിർമിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ ടാങ്കർ ലോറികളാണു ശുചിമുറി മാലിന്യം തോട്ടിലേക്കും, പാടശേഖരത്തിലേക്കും തള്ളുന്നത്. കോടികൾ മുടക്കി നിർമിച്ച പ്ലാന്റിൽ ലോഡുമായി അധികം വാഹനങ്ങൾ എത്തുന്നില്ല. ബ്രഹ്മപുരം, ഐലൻഡ് പ്ലാന്റുകളിൽ അനധികൃതമായി മാലിന്യം തള്ളാൻ കൂട്ടു നിൽക്കുന്ന കോൺട്രാക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സെപ്റ്റേജ് സ്വീവേജ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ പ്ലാന്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കുക, മലിന ജല സംസ്കരണത്തിനു കൂടുതൽ സൗകര്യമൊരുക്കുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം. അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടാൻ പൊലീസിനു കഴിയുന്നില്ലെന്നും ആരോപണമുണ്ട്. ബ്രഹ്മപുരത്ത് പുതിയ ശുചിമുറി ട്രീറ്റ്മെന്റ് പ്ലാന്റ് (എഫ്എസ്ടിപി) നിർമാണത്തിന് അമൃത് സംസ്ഥാനതല സാങ്കേതിക സമിതി അനുമതി നൽകിയിട്ടുണ്ട്. പ്രതിദിനം ഒരു ദശലക്ഷം ലീറ്റർ (എംഎൽഡി) ശുദ്ധീകരിക്കാൻ ശേഷിയുള്ള 30 കോടി രൂപയുടെ പദ്ധതിയാണിത്.