ADVERTISEMENT

പെരുമ്പാവൂർ ∙ വേങ്ങൂർ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലെ പഞ്ചായത്ത് മേഖലയിൽ അക്കേഷ്യ മരങ്ങൾ മുറിച്ചു തുടങ്ങിയതോടെ വേങ്ങൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ പകലും രാത്രിയും കാട്ടാനശല്യം രൂക്ഷമായി.18 മുതൽ 22 വരെ ആനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിക്കുന്നത്. കുമ്പളത്തോട്, മേയ്ക്കപ്പാല, മുനിപ്പാറ, കണിച്ചാട്ടുപാറ, കുത്തുങ്കൽ, പാണിയേലി എന്നിവിടങ്ങളിലാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നത്. മേയ്ക്കപ്പാല 4 സെന്റ് കോളനിക്കു സമീപം കഴിഞ്ഞ ദിവസം 22 ആനകളുടെ കൂട്ടം എത്തി.

പ്രധാന റോഡരികിൽ വരെ ആനകൾ എത്താൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. വനംവകുപ്പിന്റെ സ്ഥലത്ത് എച്ച്എൻഎൽ കമ്പനി നട്ട അക്കേഷ്യ മരങ്ങളാണ് ഇപ്പോൾ മുറിക്കുന്നത്. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, വേട്ടാമ്പാറ,വാവേലിപാറ എന്നിവിടങ്ങളിലാണ് മരം മുറിക്കുന്നത്. അക്കേഷ്യ മരത്തിന്റെ മധുരമുള്ള തൊലി ആനകളുടെ ഇഷ്ടഭക്ഷണമാണ്. ഇവ തിന്നാനാണ് ആനകൾ കൂട്ടമായി എത്തുന്നത്. അക്കേഷ്യ മരങ്ങളുടെ തൊലി തിന്നുന്നതിനാണ് ആനകൾ എത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഇതിനിടയിലാണ് കൃഷികൾ നശിപ്പിക്കുന്നത്.

500 കവുങ്ങുകൾ നശിപ്പിച്ചു
കൃഷിയോടുള്ള താൽപര്യം മൂലം സ്ഥലം വാങ്ങി കൃഷി ചെയ്തതെല്ലാം നശിപ്പിക്കുന്ന അവസ്ഥയാണെന്നു കർഷകനായ കണിച്ചാട്ടുപാറ സ്വദേശി ആന്റണി പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ചാണു കൃഷി തുടങ്ങിയത്. വിളവെടുക്കാറായ 500 അടയ്ക്കാമരങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. അടയ്ക്കാമരം, തെങ്ങ്, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, പ്ലാവ് എന്നിവയാണ് നട്ടത്.

വനസംരക്ഷണ സമിതി സജീവമാണെങ്കിലും കർഷക സംരക്ഷണ സമിതി നിർജീവമാണ്. കൃഷി നശിപ്പിച്ചാൽ വനംവകുപ്പും പഞ്ചായത്തും പേരിനു വന്നു നോക്കും. കൃഷി വകുപ്പ് തിരിഞ്ഞു നോക്കാറില്ല. കർഷകർ ശക്തമായ പ്രതികരിച്ചാലേ വന്യമൃഗ ശല്യത്തിനെതിരെ നടപടി ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.

സൗരോർജ തൂക്കുവേലിയുമായി  വനംവകുപ്പ്
ജനവാസ മേഖലയിൽ ആനകൾ എത്തുന്നതു തടയാൻ തൂക്കുവേലി സ്ഥാപിക്കുന്നതിന് വനംവകുപ്പ് സമർപ്പിച്ച 2.5 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട് .കൂവപ്പടി, വേങ്ങൂർ, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തികളിലാണു തൂക്കുവേലി സ്ഥാപിക്കുന്നത്.

കപ്രിക്കാട് മുതൽ പാണിയേലി വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലി സ്ഥാപിക്കാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അയനിച്ചാൽ മുതൽ പാണിയേലി വരെ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ നബാർഡിന്റെ പദ്ധതിയും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com