ADVERTISEMENT

കൊച്ചി∙ ഇടവേളയ്ക്കു ശേഷം കൊച്ചി നഗരത്തിൽ സജീവമായി ഗുണ്ടാസംഘങ്ങൾ. ലഹരിക്കടത്തും വിപണനവും മണ്ണു കടത്ത്, പിടിച്ചുപറി, തട്ടിക്കൊണ്ടുപോയി മർദനം തുടങ്ങിയ സംഭവങ്ങൾ വർധിക്കുന്നതു ഗുണ്ടകളുടെ നേതൃത്വത്തിലെന്നു പരാതി. എന്നാൽ, സിറ്റി പൊലീസിലെ പ്രഗൽഭരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുണ്ടാ സ്ക്വാഡ് രൂപീകരിക്കുകയും മരട് അനീഷിനെ പോലെയുള്ള ഗുണ്ടകളെ പിടികൂടുകയും ചെയ്തിട്ടും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗുണ്ടകളും കുറ്റവാളികളും പതിവായി നഗരത്തിലേക്കെത്തുന്നതു പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. 

തിരച്ചിലും നടപടിയും ആരംഭിച്ചാൽ കൂട്ടത്തോടെ സ്ഥലംവിടുകയാണു ഗുണ്ടകളുടെ പതിവ്. ഇതിനു വിരുദ്ധമായി നഗരകേന്ദ്രീകൃതമായി ഗുണ്ടകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനു പിന്നിൽ ലഹരിവിൽപനയിൽ നിന്നു ലഭിക്കുന്ന കണക്കില്ലാത്ത പണമാണെന്നാണു പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം, കാക്കനാട്ടും തമ്മനത്തുമുണ്ടായ ഗുണ്ടാ ആക്രമണങ്ങളിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കിയിരുന്നു. നടുറോഡിൽ ഭീതിവിതച്ച് ഏറ്റുമുട്ടുകയും എതിരാളികളെ മർദിച്ചു മൃതപ്രായരാക്കുകയും ചെയ്ത ഈ ഗുണ്ടകളിലേറെയും ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണ്. 

മരട് അനീഷിന്റെ സംഘത്തിലുള്ളവർ നഗരത്തിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലും പുറമേനിന്നുള്ള പ്രതികളുണ്ട്. മറ്റു ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ടു കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളുൾപ്പെടെ നഗരത്തിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

മറ്റാരുടെയും ശ്രദ്ധയിൽപെടാതെ ഫ്ലാറ്റുകളിലും മറ്റും താമസിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമാണ് ഇക്കൂട്ടരെ നഗരത്തിലേക്ക് ആകർഷിക്കുന്നത്. നഗരത്തിൽ രാത്രി തുറന്നിരിക്കുന്ന കടകളുടെ പരിസരം കേന്ദ്രീകരിച്ചു ലഹരി വിൽപനയും ഗുണ്ടാപ്രവർത്തനങ്ങളും സജീവമാകുന്നതായി പരാതിയുണ്ട്. ഇത്തരം കടകൾക്കു മുന്നിൽ രാത്രി സംഘട്ടനങ്ങൾ ആവർത്തിക്കുന്നു. 

ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് ഈ പ്രവണതയ്ക്കു തടയിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ വിജയം കാണുന്നില്ല. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങി രാത്രിയിലും യാത്രക്കാരെത്തുന്ന സ്ഥലങ്ങളിലും ഗുണ്ടകളുടെ സാന്നിധ്യമുണ്ട്. രാത്രി വൈകിയെത്തി താമസസ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാർ ആളൊഴിഞ്ഞ റോഡുകളിൽ പിടിച്ചുപറിക്ക് ഇരയാകുന്ന സംഭവങ്ങളിൽ പ്രതികളാകുന്നതും ഗുണ്ടകളാണ്.

പ്രമുഖ ഗുണ്ടാസംഘങ്ങളുടെ പേരു പറഞ്ഞ് ഭീതി വിതച്ച് അക്രമവും പിടിച്ചുപറിയും നടത്തുന്ന യുവാക്കളുടെ സംഘങ്ങളും രംഗത്തുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണു പൊലീസ് പറയുന്നത്. ഗുണ്ടാ സ്ക്വാഡിനും വിവിധ സ്റ്റേഷനുകൾക്കും ഗുണ്ടാ വിളയാട്ടങ്ങളിൽ കർശന നടപടിയെടുക്കാനുള്ള നിർദേശമാണു കമ്മിഷണർ നൽകിയിട്ടുള്ളത്.  

‘കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ നടപടിയാണു ഗുണ്ടകൾക്കെതിരെ പൊലീസ് സ്വീകരിക്കുന്നത്. ഒട്ടേറെ ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ സിറ്റി പൊലീസിനായിട്ടുണ്ട്. ഒട്ടേറെ പേർക്കെതിരെ കാപ്പ ചുമത്തി. തമ്മനം–കതൃക്കടവ് റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിൽ പ്രതികളായ 12 പേരെയും ഉടനടി കണ്ടെത്തി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തതും ഗുണ്ടകൾക്കെതിരെയുള്ള നടപടിക്ക് ഉദാഹരണമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി തുടരാനുള്ള നിർദേശമാണു നൽകിയിട്ടുള്ളത്. എന്നാൽ, ഗുണ്ടാ ആക്രമണങ്ങളിൽ പരാതികളില്ലാത്തതു പലപ്പോഴും പൊലീസിനു പ്രതിസന്ധി സൃഷ്ടിക്കുന്നു. കേസെടുക്കുമ്പോൾ നിസ്സാരമായ വകുപ്പുകൾ മാത്രം ചുമത്താൻ ഇതു വഴിയൊരുക്കും.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com