ADVERTISEMENT

കൊച്ചി∙ ശബരിമല അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഇടത്താവളത്തിൽ അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള വിപുലമായ സൗകര്യങ്ങളുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്ററും ഇടത്താവളത്തിൽ പ്രവർത്തനസജ്ജമാണ്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ആഗമനകവാടത്തിന്റെ മുൻവശത്തായാണ് ഏകദേശം മൂവായിരം സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ പിൽഗ്രീംഫെസിലിറ്റേഷൻ സെന്റർ സജ്ജമാക്കിയിട്ടുള്ളത്. ഭകതർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യവും ഇരിക്കാനുള്ള സൗകര്യവും ബാത്റൂം ടോയിലറ്റ് സൗകര്യവും ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഉണ്ട്. ചുക്കുവെള്ളം, ലഘുഭക്ഷണം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനെട്ടു പടികളോടുകൂടിയ ശബരിമല ക്ഷേത്രത്തിന്റെ മാതൃകയും അയ്യപ്പന്റെ ചിത്രവും അതിനു മുന്നിലായി ഹോമകുണ്ഡവും ഇടാത്തവളത്തിൽ ക്രമീകരിച്ചിരിക്കുന്നു.

sabarimala-facilitation-centre

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് വിവരങ്ങൾ കൈമാറാനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇൻഫർമേഷൻ സെന്ററും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. ആയിരത്തോളം തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യവും ഫെസിലിറ്റേഷൻ സെന്ററിലുണ്ട്. വിമാനങ്ങളുടെ ആഗമനം പുറപ്പെടൽ എന്നിവ സംബന്ധിച്ച ഡിസ്പ്ലേ ബോർഡും ഫെസിലിറ്റേഷൻ സെന്ററിൽ സ്ഥാപിച്ചിട്ടുണ്ട്. സിയാലിന്റെ ഫെസിലിറ്റേഷൻ സെന്ററിന്റെയും ദേവസ്വം ബോർഡ്‌ ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് പി. എസ്. പ്രശാന്ത് നിർവ്വഹിച്ചു. ശബരിമലയിൽ പോകാനായി എത്തുന്ന അയ്യപ്പ ഭക്തർക്ക് സിയാൽ ഒരുക്കിയിരിക്കുന്ന ഇടത്താവളം ഏറെ സഹായകരവും പ്രയോജനകരവുമാണെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 

അയ്യപ്പ ഭക്തർക്ക് വേണ്ടി ഇതാദ്യമായാണ് ഒരു വിമാനത്താവളത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇടത്താവളം ഒരുക്കുന്നത്. അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സിയാൽ എംഡി സുഹാസ് ഐഎഎസുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിശദമായ ചർച്ചയും നടത്തി. അയ്യപ്പഭക്തർക്കായി സിയാൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡിന്റെ പൂർണപിന്തുണയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടത്താവളം ഒരുക്കാൻ തയാറായ സിയാലിന്റെ മാനേജിങ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പ്രസിഡന്റ് ചടങ്ങിൽ അഭിനന്ദിച്ചു. സിയാൽ ഡയറക്ടർ മനു ഗോപാലകൃഷ്ണപിള്ള സിയാലിലെ മറ്റു ഉദ്യോഗസ്ഥർ, നോർത്ത് പറവൂർ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ജയശ്രീ, ദേവസ്വം കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹൈദരാബാദ്, മുംബൈ, ചെന്നൈ, മധുര, ബെംഗളൂരു, തൃച്ചി എന്നിവടങ്ങളിൽ നിന്നും നിരവധി അയ്യപ്പഭക്തന്മാരാണ് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളം വഴി ശബരിമലക്ക് പോകാൻ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com