വഴിയോര കച്ചവടം: കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കില്ല
Mail This Article
കൊച്ചി ∙ വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ കൂടുതൽ പേരെ കൂട്ടി ചേർക്കണമെന്ന നിർദേശം നഗരത്തിൽ നടപ്പായേക്കില്ല. മുൻ സർവേയിൽ ഉൾപ്പെടാത്തവരെ കൂടി ചേർത്തു പട്ടിക പരിഷ്കരിക്കാൻ തദ്ദേശ വകുപ്പു കോർപറേഷൻ, നഗരസഭ സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 30നു മുൻപു പട്ടിക പരിഷ്കരിച്ചു ടൗൺ വെൻഡിങ് കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കാനാണു നിർദേശം. വഴിയോര കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി (സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർബർ നിധി) വായ്പ കൂടുതൽ പേർക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ തദ്ദേശ വകുപ്പ് നിർദേശിച്ചത്.
അംഗീകാരമുള്ള ലോട്ടറി വിൽപനക്കാരെയും മറ്റു വായ്പകളും സബ്സിഡിയും പ്രയോജനപ്പെടുത്താത്ത അനൗപചാരിക ചെറുകിട വ്യാപാരികളെയും ഉൾപ്പെടുത്താനാണു നിർദേശം. കൊച്ചി കോർപറേഷനിൽ വഴിയോര കച്ചവടക്കാരുടെ അന്തിമ ലിസ്റ്റിൽ 2353 പേരെയാണു സർവേ നടത്തി ഉൾപ്പെടുത്തിയിട്ടുള്ളത്. ഇനിയും കൂടുതൽ പേരെ വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതു പ്രായോഗികമല്ലെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. സ്ഥല ലഭ്യത ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.
ദേശീയ നഗര ഉപജീവന പദ്ധതി (എൻയുഎൽഎം) സർവേ നടത്തിയാണു വഴിയോര കച്ചവടക്കാരെ കണ്ടെത്തി രേഖകൾ പരിശോധിച്ചു പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്ട്രീറ്റ് വെൻഡിങ് സോണുകൾക്കു യോജിച്ച സ്ഥലം നഗരത്തിൽ കുറവായതിനാൽ ഇനിയും കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നാണു കോർപറേഷന്റെ നിലപാട്. തെരുവു കച്ചവട നിയമത്തിന്റെ പരിധിയിൽ വരുന്ന ചെറുകിട വ്യാപാരികൾ, അംഗീകൃത ലോട്ടറി കച്ചവടക്കാർ എന്നിവർക്കു കൂടി പിഎം സ്വാനിധി വായ്പ ലഭിക്കുന്ന തരത്തിൽ ഡിസംബർ 30നു മുൻപായി പട്ടിക പരിഷ്കരിക്കാനാണു അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുള്ളത്.