കോതകുളങ്ങര മാലിന്യസംസ്കരണ യൂണിറ്റ് നാശത്തിന്റെ വക്കിൽ
Mail This Article
അങ്കമാലി ∙ കോതകുളങ്ങരയിലെ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ യൂണിറ്റ് നശിക്കുന്നു. യൂണിറ്റ് പൂർണമായും കാടുമൂടി. യൂണിറ്റിന്റെ മുന്നിലായി കുന്നുകൂടിയ മാലിന്യത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമേറി. മാഞ്ഞാലി തോടിനു സമീപം നിർമിച്ച മാലിന്യസംസ്കരണ യൂണിറ്റിൽ നിന്നു, മഴ പെയ്യുമ്പോൾ മാലിന്യം ഒഴുകി തോട്ടിലെത്താനുള്ള സാധ്യതയുമുണ്ട്. 2019–20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കിയത്. ചെറു മാലിന്യസംസ്കരണ യൂണിറ്റുകൾ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച് മാലിന്യപ്രശ്നം പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
കോതകുളങ്ങരയെ കൂടാതെ ഡബിൾപാലത്തിനു സമീപത്തായും യൂണിറ്റ് സ്ഥാപിച്ചു. ഉദ്ഘാടനവും നടത്തി. എന്നാൽ പരിസര മലിനീകരണം ഉൾപ്പെടെയുളളവ ചൂണ്ടിക്കാട്ടി പ്രദേശവാസികളിൽ ചിലർ യൂണിറ്റിനെതിരെ കോടതിയെ സമീപിച്ചതോടെ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങാനായില്ല. മാലിന്യം സമീപത്തെ തോട്ടിലെത്താനുള്ള സാധ്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ യൂണിറ്റിനെതിരെ പരാതി നൽകിയത്. മാഞ്ഞാലി തോടിനെ ആശ്രയിച്ച് ഒട്ടേറെ ശുദ്ധജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയില്ലെങ്കിലും നാട്ടുകാരിൽ പലരും മാലിന്യം സംസ്കരണ യൂണിറ്റിൽ എത്തിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോൾ മാലിന്യം ഇടാനുള്ള ഇടമായി കോതകുളങ്ങരയിലെ യൂണിറ്റ് മാറിയിരിക്കുകയാണ്. യൂണിറ്റ് പ്രവർത്തനം തുടങ്ങാനൊ അവിടെ സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങൾ നശിച്ചുപോകാതിരിക്കാനൊ നടപടികളെടുക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച കോതകുളങ്ങരയിലെയും ഡബിൾപാലത്തിനു സമീപത്തെയും യൂണിറ്റുകൾ ഉപേക്ഷിച്ച മട്ടാണ്.