ADVERTISEMENT

വൈപ്പിൻ∙ ചെമ്മീൻ കർഷകർക്ക് ആശങ്കയായി  പുഴയിലെ  രാസ മാലിന്യ സാന്നിധ്യവും  വൈറസ് രോഗവും. നായരമ്പലം മാനാട്ടുപറമ്പ്  ഭാഗത്തെ ചെമ്മീൻ കെട്ടുകളിലാണ് ചെമ്മീനുകൾ ചത്ത നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളത്തിന് നിറം  മാറ്റവും ദുർഗന്ധവും ഉണ്ടായിരുന്നതായി  കർഷകർ പറയുന്നു. ചത്ത ചെമ്മീനുകൾ  ചുവന്ന നിറത്തിൽ കാണപ്പെട്ടതാണ് രോഗബാധയെ കുറിച്ചുള്ള സംശയം ഉയർത്തിയിരിക്കുന്നത്. രാസ പരിശോധനയിലൂടെ  മാത്രമേ യഥാർഥ കാരണം സ്ഥിരീകരിക്കാൻ  കഴിയുകയുള്ളുവെന്നതിനാൽ അതിനുള്ള ഒരുക്കത്തിലാണ് കർഷകർ. 

പുറമേ നിന്നു വാങ്ങിയ നാരൻ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കെട്ടുകളിൽ  രോഗബാധ പതിവുള്ളതാണ്. ഇപ്പോൾ നാരൻ ചെമ്മീനുകളെയാണ്  ചത്ത  നിലയിൽ കൂടുതലായി കാണുന്നത്. ചെമ്മീനുകൾ മന്ദത ബാധിച്ച് തീരത്തിനടുത്തേക്കെത്തി ചാവുകയാണ് ചെയ്യുന്നത്. തലയുടെയും ഉടലിന്റേയും  നിറം ഇളം ചുവപ്പായി മാറുകയും ചെയ്യുന്നു. മുൻവർഷങ്ങളിൽ ഇത് പ്രധാനരോഗലക്ഷണമായിരുന്നുവെന്ന് കർഷകർ പറയുന്നു. 

വർഷങ്ങളായി രോഗബാധ ഉണ്ടാവുന്നുണ്ടെങ്കിലും ഇക്കുറി പതിവിലും നേരത്തെയാണ് ദൃശ്യമായിട്ടുള്ളത്. ആദ്യമെല്ലാം തെള്ളിച്ചെമ്മീനുകളെ രോഗം ബാധിച്ചിരുന്നില്ലെങ്കിലും പിന്നീട് അവയും കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതിയായി.  മോശമല്ലാത്ത വില ലഭിക്കുന്നതിനാൽ  ചില കർഷകർ  കെട്ടുകളിൽ ഞണ്ടിൻ കുഞ്ഞുങ്ങളെ  നിക്ഷേപിച്ചിട്ടുണ്ട്. ഇവയ്‌ക്ക് തീറ്റ നൽകുന്നതിനു  വേണ്ടിയും തുക ചെലവഴിക്കുന്നു. ഇക്കുറിയും  ഞണ്ടിന് ഡിമാൻഡും വിലയും കൂടുതലാണെങ്കിലും  രോഗബാധ ഇരുട്ടടിയാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.. 

6മാസം പൊക്കാളി നെൽക്കൃഷിയും അതിനടുത്ത 6മാസം ചെമ്മീൻ കൃഷിയുമെന്ന രീതിയാണ് വൈപ്പിനിൽ  അനുവർത്തിക്കുന്നത്.പാടം പാട്ടത്തിനെടുത്ത് ചെമ്മീൻ കൃഷി നടത്തുന്ന സാധാരണക്കാരും  ഒട്ടേറെയാണ് .എന്നാൽ ചെമ്മീനുകൾ ചത്തൊടുങ്ങുന്നത്. ഇവർക്കെല്ലാം ഒരു പോലെ തിരിച്ചടിയായിരിക്കുകയാണ് .

കാലാവസ്‌ഥാ വ്യതിയാനവും വെള്ളത്തിലെ  രാസ മാലിന്യ സാന്നിധ്യവും  മൂലം ചെമ്മീനുകളുടെ സ്വാഭാവിക പ്രജനനത്തിൽ കാര്യമായ കുറവുണ്ടായിട്ടുള്ളതിനാൽ  വർഷങ്ങളായി ഭൂരിപക്ഷം കർഷകരും പണംമുടക്കി ചെമ്മീൻ കുഞ്ഞുങ്ങളെ കൃത്രിമമായി നിക്ഷേപിക്കുകയാണ് . ഇടക്കാലത്ത്  സർക്കാർ ഏജൻസികൾ  നേരിട്ട് ചെമ്മീൻ കുഞ്ഞുങ്ങളെ  വിതരണം ചെയ്‌തിരുന്നുവെങ്കിലും   പിന്നീട് പിന്മാറി.

ഇതുമൂലമാണ് തങ്ങൾക്ക് സ്വകാര്യ ഹാച്ചറികളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് കർഷകർ പറയുന്നു .മറ്റു മത്സ്യബന്ധന മേഖലകൾക്കായി  വിവിധ പദ്ധതികൾ നടപ്പാക്കുകയും  ഒട്ടേറെ  ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന സർക്കാർ തങ്ങൾ വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിക്കു നേരെ കണ്ണടയ്‌ക്കുന്നതിൽ  ചെമ്മീൻ കർഷകർക്ക്  അമർഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com