തട്ടേക്കാടിന്റെ പക്ഷിനിരീക്ഷക 'സുധാമ്മ' അവാർഡ് തിളക്കത്തിൽ
Mail This Article
കോതമംഗലം∙ കാടറിഞ്ഞും കാടിനെ അറിഞ്ഞും പക്ഷിനിരീക്ഷണം 23 വർഷം പിന്നിടുമ്പോൾ അഭിമാന നേട്ടം സ്വന്തമാക്കി തട്ടേക്കാടിന്റെ സ്വന്തം സുധാമ്മ. സാങ്ച്വറി ഏഷ്യ വൈൽഡ് ലൈഫ് മാഗസിന്റെ ഇക്കൊല്ലത്തെ വൈൽഡ് ലൈഫ് സർവീസ് അവാർഡ് നേടിയവരിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡ് സുധ ചന്ദ്രൻ എന്ന സുധാമ്മയുമുണ്ട്.
കേരളത്തിൽ ലൈസൻസുള്ള ഏക വനിതാ വൈൽഡ് ലൈഫ് ഗൈഡാണ് അറുപത്തൊൻപതുകാരി സുധ. ശബ്ദം കേട്ടുപോലും പക്ഷിമൃഗാദികളെ തിരിച്ചറിയുന്ന സുധയ്ക്കു തട്ടേക്കാട് വനത്തിലെ മുക്കും മൂലയും സുപരിചിതമാണ്. ദക്ഷിണേന്ത്യയിൽ നിന്ന് അവാർഡിനായി തിരഞ്ഞെടുത്തത് സുധയെ മാത്രം. മുംബൈയിൽ നടന്ന ചടങ്ങിൽ സുധ 50,000 രൂപ അവാർഡ് ഏറ്റുവാങ്ങി.
തന്നിലെ പക്ഷിനിരീക്ഷകയെ തിരിച്ചറിഞ്ഞത് പ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ. ആർ.സുഗതനാണെന്നും അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായെന്നും സുധ പറഞ്ഞു. പരിസ്ഥിതിയെ മലിനപ്പെടുത്താതെ കാടിനെ അറിഞ്ഞു ജീവിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള വരുംതലമുറ തയാറാകണമെന്നാണു സുധയുടെ ഉപദേശം. തട്ടേക്കാട് കുമ്പളക്കുടിയിൽ പരേതനായ കെ.കെ.ചന്ദ്രന്റെ ഭാര്യയാണ്. കോതമംഗലത്തെ അഭിഭാഷകൻ ഗിരീഷ് ചന്ദ്രനും എറണാകുളം ഗവ. മെഡിക്കൽ കോളജിലെ നഴ്സ് ശാലിനി ബാബുവുമാണു മക്കൾ.