വ്യാജ ബോംബ് ഭീഷണി; ആർപിഎഫും പൊലീസും അന്വേഷണം തുടങ്ങി
Mail This Article
ആലുവ∙ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാത്രി ഉണ്ടായ വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ ആർപിഎഫും ലോക്കൽ പൊലീസും അന്വേഷണം ആരംഭിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. 9.50നാണ് തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ ഫോൺ ചെയ്ത് ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും പെട്രോൾ ബോംബ് എറിയുമെന്നും ഭീഷണിപ്പെടുത്തിയത്.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ ഉടൻ ട്രെയിനുകൾ പിടിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടപ്പള്ളി, കളമശേരി, ആലുവ, അങ്കമാലി എന്നിവിടങ്ങളിലായി 8 ട്രെയിനുകൾ പിടിച്ചിട്ടു. 11.45നാണ് ഇവ വീണ്ടും ഓടിത്തുടങ്ങിയത്. പൊലീസിന്റെ ബോംബ്, ഡോഗ് സ്ക്വാഡുകളും ആർപിഎഫും തണ്ടർബോൾട്ടുമാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു പരിശോധന നടത്തിയത്.