വീടിന്റെ ചുവരുകളിലും മതിലുകളിലും കൃഷിയിടങ്ങളിലും മുഴുവൻ ആഫ്രിക്കൻ ഒച്ചുകൾ, ഭീതിയോടെ കർഷകർ
Mail This Article
ആലങ്ങാട് ∙ കൃഷിയിടങ്ങളിലും വീടിന്റെ പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതോടെ കോട്ടുവള്ളി– കരുമാലൂർ നിവാസികൾ ദുരിതത്തിൽ. കൈതാരം, തത്തപ്പിള്ളി, കോതകുളം, യുസി കോളജ്, കോട്ടപ്പുറം മേഖലയിലാണ് ആഫ്രിക്കൻ ഒച്ചു ശല്യം വ്യാപകമായത്. വീടിന്റെ ചുവരുകളിലും മതിലുകളിലും കൃഷിയിടങ്ങളിലും മുഴുവൻ ഒച്ചുകളാണ്. പച്ചക്കറി കൃഷിയിടങ്ങളിലെത്തുന്ന ഇവ ഇലകൾ തിന്നുന്നതിനാൽ ചെടികൾ നശിക്കയാണ്. വീടിന്റെ അകത്തെ പാത്രങ്ങളിൽ വരെ ഒച്ചുകൾ കയറിപ്പറ്റുന്നു. സാംക്രമിക രോഗങ്ങൾ വരുമോയെന്ന ഭീഷണിയിലാണു ജനങ്ങൾ.
സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ നിന്നാണ് ഇവ ഇഴഞ്ഞെത്തുന്നത്. നിറച്ചു വച്ചിരിക്കുന്ന കുടിവെള്ളത്തിൽ ഇവ വീണു കിടന്നാൽ രാത്രിസമയങ്ങളിൽ പെട്ടെന്നു കാണാൻ തന്നെ പ്രയാസമാണെന്നു വീട്ടമ്മമാർ പറയുന്നു. മാസങ്ങളായി ഇവയുടെ ശല്യം തുടങ്ങിയിട്ട്. ദിവസം കഴിയുംതോറും എണ്ണം പെരുകി വരികയാണ്. തൽക്കാല രക്ഷയ്ക്കായി ഉപ്പു വിതറിയാണു നാട്ടുകാർ ഇവയെ തുരത്തുന്നത്. പക്ഷേ കുറെയുള്ളതിനാൽ ദുരിതമാണ്. അതിനാൽ എത്രയും വേഗം പഞ്ചായത്ത് അധികൃതർ ഇടപെട്ടു പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.