ബുക്ക് ചെയ്താൽ ചാരായം വീട്ടുപടിക്കൽ, നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന പേരിൽ വിൽപ്പന
Mail This Article
കൊച്ചി∙ നടുവേദനയ്ക്കുള്ള ഒറ്റമൂലി എന്ന പേരിൽ ചാരായം വിറ്റയാൾ പിടിയിൽ. കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാർ പള്ളിപ്പറമ്പിൽ റോക്കി ജിതിനാണ് (35) എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്പെഷൽ ആക്‌ഷൻ ടീം, എറണാകുളം ഐബി, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവരുടെ നീക്കത്തിൽ പിടിയിലായത്. ബുക്ക് ചെയ്താൽ ചാരായം വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതായിരുന്നു പ്രതിയുടെ രീതി.
പരിശോധനയിൽ 8 ലീറ്ററോളം ചാരായവും 10 ലീറ്റർ വാഷും കണ്ടെടുത്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. യൂട്യൂബ് നോക്കിയാണു ചാരായം വാറ്റു പഠിച്ചതെന്നാണു പ്രതിയുടെ മൊഴി. അയൽവാസികൾക്കു ചാരായത്തിന്റെ ഗന്ധം ലഭിക്കാതിരിക്കാനും ഒറ്റമൂലി ഉണ്ടാക്കുകയാണെന്നു തോന്നിപ്പിക്കാനും ആയുർവേദ, പച്ചമരുന്നുകൾ കൂട്ടിയിട്ടു കത്തിച്ചിരുന്നതായും എക്സൈസ് കണ്ടെത്തി.
സ്പെഷൽ സ്ക്വാഡ് സിഐ ടി.പി.സജീവ് കുമാർ, ഐബി ഇൻസ്പെക്ടർ എസ്.മനോജ് കുമാർ, ഐബി പ്രിവന്റീവ് ഓഫിസർ എൻ.ജി.അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോ സിഇഒ എൻ.ഡി.ടോമി, സ്പെഷൽ സ്ക്വാഡ് സിഇഒ ടി.പി.ജയിംസ്, കെ.എ.മനോജ്, വനിത സിഇഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.