പുണെയിലെ റിസോർട്ടിലെ സുരക്ഷാ വീഴ്ച; 1.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു
Mail This Article
കൊച്ചി∙ പുണെയിലെ സാഹസിക വിനോദസഞ്ചാര റിസോർട്ടിലെ സുരക്ഷാ വീഴ്ച കാരണം രണ്ടു മക്കളും മരിക്കാൻ ഇടയായ കേസിൽ മാതാപിതാക്കൾക്കു റിസോർട്ട് അധികൃതർ 1.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കോടതി ചെലവിനത്തിൽ 20,000 രൂപയും അധികം നൽകണം. തുക രണ്ടും കൈമാറാൻ ഒരുമാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്.
എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി.വി. പ്രകാശൻ, ഭാര്യ വനജ എന്നിവരുടെ ഹർജിയിലാണു ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവ്. 2019ൽ ഉപഭോക്തൃ തർക്കപരിഹാര നിയമം പുതുക്കിയ ശേഷം കമ്മിഷൻ വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
ഹർജിക്കാരുടെ മക്കളായ മിഥുൻ (30), നിതിൻ (24) എന്നിവർ 2020 ഒക്ടോബറിലാണു പുണെയിലെ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിൽ കൊല്ലപ്പെട്ടത്. വിനോദങ്ങൾക്കിടയിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്നതിലും പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളെയും ഗൈഡുകളെയും നിയോഗിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തിയതാണു അപകടകാരണമെന്ന ഹർജിക്കാരുടെ വാദം കമ്മിഷൻ അംഗീകരിച്ചു.
പുണെ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഉത്തരവ്. മക്കളെ വളരെ ചെറിയ പ്രായത്തിൽ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയ്ക്കു നഷ്ടപരിഹാര തുക പരിഹാരമല്ലെങ്കിലും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനാണു പിഴ ചുമത്തുന്നതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.